തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2025

ഗോപാലബാലക ഗോകുലബാലക ഗോപിമനോഹരാ രാധാകൃഷ്‌ണാ - പണ്ട് സന്ധ്യാനാമം ചൊല്ലുന്ന സമയത്ത് എന്റെ അമ്മ ചൊല്ലിയിരുന്ന എനിക്കേറ്റവും പ്രിയങ്കരമായ കീർത്തനം

ഗോപാലബാലക ഗോകുലബാലക 

ഗോപിമനോഹരാ രാധാകൃഷ്‌ണാ 


കായാമ്പു വർണനാം കൃഷ്ണ ഭഗവാന്റെ

മായാ വിലാസങ്ങൾ ആർക്കറിയാം


പണ്ടൊരു കാലം ഗുരുവായൂർ ശാന്തിക്കങ്ങു-

ണ്ടായോരുന്നിതോരന്തണേശൻ 


പുത്രനെ പൂജക്കങ്ങേൽപ്പിച്ചൊരുദിനം 

തത്രഗമിച്ചിതു ശ്രാദ്ധത്തിനായി 


എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ 

നന്നായി ഭക്ഷിക്കാറുണ്ടെന്നോർത്ത് 


അന്ന് ഭുജിച്ചു കാണായ്കനിമിത്തമായി 

ഉണ്ണി വിഷണ്ണനായി തീർന്നിതപ്പോൾ 


നല്ല പദാർത്ഥങ്ങളില്ലാഞ്ഞിട്ടായിടാം 

മല്ലാരി  ഊണ് കഴിക്കാഞ്ഞത് 


എന്നോർത്തടുത്തുള്ളൊരാലയം 

തന്നിൽ ചെന്നുപ്പുമാങ്ങായും ഉറതൈരും 


ഓടിപ്പോയി കൊണ്ടുവന്നു ഭക്തിസംയുക്തനായ്‌ 

കോടക്കാർവർണ്ണന്റെ മുമ്പിൽ വച്ചു 


ഉണ്ണുവാനായി പറഞ്ഞിതു പിന്നെയും 

കണ്ണൻതാൻ അപ്പോഴും ഉണ്ടതില്ല 


അന്നേരം ദുഃഖം കലർന്നുടനുണ്ണിയും 

അർണോജനേത്രനോടായുണർത്തി  


ഉപ്പുമാങ്ങായുമുറതൈരുമുണ്ടിനി 

കയ്പക്ക കൊണ്ടാട്ടം വേണോകൃഷ്ണ 


ഊണുകഴിക്കാഞ്ഞാലയ്യോ വിശന്നിടും 

ക്ഷീണിച്ചു പോയീടും ദേഹമേറ്റം 


അച്ഛൻ വന്നാലെന്നെ തല്ലുമറിഞ്ഞാലും 

അച്ച്യുതാ ഊണുകഴിച്ചില്ലെങ്കിൽ 


ഇത്തരം ബാലന്റെ ദീനപ്രലാപം കേ-

ട്ടർജ്ജുന സൂതനനായ കൃഷ്ണൻ 


തന്നെ ഭജിക്കുന്നവർക്കുതൻ സ്വാധീനം 

എന്നും ജനങ്ങൾക്ക് കാണിപ്പാനായി 


ദേവത്വമപ്പോൾ മറന്ന ഭാവത്തോടാ 

നിവേദ്യമെല്ലാം ഭുജിച്ചു കൃഷ്ണൻ 


എന്നതുകണ്ടു ധരണിസുതാത്മജൻ 

ഉന്നതനാനന്ദമഗ്നനായി 


പാത്രം പുറത്തേക്കു വച്ചൊരു നേരത്ത് 

കാത്തു നിന്നീടും കഴകക്കാരൻ 


ഭാജനം തന്നിലൊരുവറ്റും കാണാഞ്ഞു 

ഭോജനം ഉണ്ണി കഴിച്ചെന്നോർത്ത് 


പാരം കുപിതനായി ചൊല്ലിനാനിത്തരം 

നേരുള്ളൊരുണ്ണിയെ നോക്കിവേഗം 


സാമർത്ഥ്യം നന്നുനന്നെത്രയും നിന്നുടെ

ശാന്തി നിമിത്തമോ പട്ടിണിയായി 


ചോറുമുഴുവനകത്തിരിന്നുണ്ടിട്ട് 

പാരാതെ പാത്രം പുറത്തുമിട്ടു 


ആരിതുമോറുവാൻ വാലിയക്കാരുണ്ടോ 

അച്ഛൻ വരട്ടെ ഞാൻ കാട്ടിത്തരാം 


ആക്ഷേപിച്ചുണ്ണിയോടിത്തരം ചൊല്ലീട്ട് 

അക്ഷിതി ദേവൻ വന്നപ്പോഴോതി 


ശിക്ഷിപ്പാനുണ്ണിയെ അച്ഛൻ മുതിർന്നപ്പോൾ 

പക്ഷീന്ദ്രവാഹനൻ മാരുതേശൻ 


ശ്രീലകം തന്നിൽനിന്നേവമരുൾ ചെയ്തു 

ബാലനെ തല്ലേണ്ട ഉണ്ടതു ഞാൻ 


ഗംഭീരമാകും അശരീരി കേട്ടപ്പോൾ 

അമ്പരന്നെല്ലാരും സംഭ്രമിച്ചു 


ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവരെല്ലാരും 

കണ്ണന്റെ വൈഭവം ചിത്രം ചിത്രം 


നെന്മേനി ഇല്ലത്തെ കുഞ്ഞുണ്ണിയാണുപോൽ 

നമ്മുടെ സൽക്കഥാപാത്രമായോൻ 


ഉത്തമശ്ലോകന്റെ വാർത്ത ഞാൻ ചൊല്ലിനാൻ  

തത്ര പരായണൻ നിൻകൃപയാൽ 


ഭക്തിയോടിക്കഥ ചൊല്ലും ജനങ്ങൾക്ക് 

ഭക്തിയും മുക്തിയും സംഭവിക്കും 


ഗോപാലബാലക ഗോകുലബാലക 

ഗോപിമനോഹരാ രാധാകൃഷ്‌ണാ 


ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസമേഖല: ഒരു നേർക്കാഴ്ച

അന്നദാനം മഹത്തരം, വിദ്യാദാനം അതില്പരം! വിദ്യാദാനം അതല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഈ വരികളിലൂടെ എത്ര ലളിതമായി സൂചിപ്പിക്കുവാൻ കഴിയുന്നു. ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഇന്ന് കേവലം സമ്പത് വ്യവസ്ഥ എന്ന് പറയുന്നതിലുപരി knowledge economy എന്ന് പറയുന്നതിൽ കൂടുതൽ സാംഗത്യം ഉണ്ടെന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. കാരണം, അറിവും (knowledge) ബൗദ്ധിക മൂലധനവും (intellectual capital) ആണ് സാമ്പത്തിക പുരോഗതിയെ പ്രാഥമികമായും നിർണ്ണയിക്കുന്നത്. കാരണം ഭൗതിക മൂലധനത്തേക്കാളും (fixed capital), എന്തിന്, പ്രകൃതി വിഭവത്തേക്കാളും (natural resources) പോലും   മനുഷ്യ മൂലധനം  (human capital) സാങ്കേതിക വിദ്യ, innovation എന്നിവയാണ് പുരോഗതിയെ മുഖ്യമായും നിശ്ചയിക്കുന്നത് . കാലങ്ങളായി സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ scarcity (വിഭവങ്ങളുടെ പരിമിതമായ അളവ്) എന്നതിനെ പോലും ഒരു പരിധിവരെ മറികടക്കുവാൻ innovation ഉം സാങ്കേതിക വിദ്യക്കും ഒക്കെ സാധിക്കുന്നു എന്നത് ആധുനിക കാലഘട്ടം നമുക്ക് കാണിച്ചു തരുന്നുണ്ട്. ജപ്പാൻ, ഇസ്രായേൽ, തെക്കൻ കൊറിയ, മറ്റ്  കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഒക്കെ വികസനം കാണിച്ചു തരുന്നത്, മനുഷ്യ മൂലധനത്തിന്റെ അളവും സാങ്കേതിക വിദ്യയുടെ മുന്നേറ്റവും ആധുനിക കാലഘട്ടത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന വസ്തുതയാണ്. ഇതെല്ലാം  സാധ്യമാക്കുന്നത്  വിദ്യാഭ്യാസത്തിന്റെ മേന്മയും പുരോഗതിയുമാണ്. 

ഈയൊരു പശ്ചാത്തലത്തിലാണ്, നമ്മുടെ രാജ്യത്തിന്റെ, വിദ്യാഭ്യാസമേഖലയുടെയും അതിന്റെ മുന്നേറ്റത്തിന്റെയും ഒരു നേർക്കാഴ്ച ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാകുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉണ്ടെന്നുള്ളത് മാത്രമല്ല, ഏറ്റവും കൂടുതൽ യുവജനങ്ങൾ ഉള്ള രാജ്യമാണ് ഭാരതം. ഏതാണ്ട് 144 കോടി ജനങ്ങളിലെ 65% ജനത, 35 വയസിൽ താഴെയുള്ള യൂവജനങ്ങൾ ആണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ 24% ജനങ്ങൾ 15-29 പ്രായമുള്ള ജനവിഭാഗമാണ്.... ഏറ്റവും ഉത്പാദനക്ഷമതയുള്ള വിഭാഗം !  ഇത്രയും വലിയ ഒരു മനുഷ്യവിഭവമാണ്, ഭാരതത്തിന്റെ സാമ്പത്തികപുരോഗതിയുടെ പ്രധാന അടിസ്ഥാനമാകേണ്ടത്. പക്ഷെ ഈ മനുഷ്യ വിഭവശേഷിയെ ഫലപ്രദമായി നമുക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നുണ്ടോ ? നോക്കൂ,  40% നു മുകളിലുള്ള ജനസംഖ്യ കൃഷിയും അനുബന്ധമേഖലകളിലുമായാണ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. ആ മേഖലയാകട്ടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) (അല്ലെങ്കിൽ ദേശീയ വരുമാനത്തിന്റെ) വെറും 18 ശതമാനത്തിൽ താഴെ മാത്രമേ ഉൽപ്പാദനം നടത്തുന്നുള്ളൂ. എന്ന് പറഞ്ഞാൽ 40 % ജനങ്ങൾ 18 ശതമാനത്തിൽ താഴെ മാത്രമേ ഉത്പാദനം നടത്തുന്നുള്ളൂ. ഉല്പാദനക്ഷമത പൂജ്യമോ പൂജ്യത്തിനോടടുത്തോ എന്ന് പറയേണ്ടി വരും.  കാർഷിക മേഖല, കാർഷിക മേഖലക്ക് ആവശ്യമായതിൽ കൂടുതൽ ജനങ്ങളെ തൊഴിൽ ദാതാവ് എന്ന നിലയിൽ ഉൾക്കൊള്ളുന്നു. സാങ്കേതികമായി പറഞ്ഞാൽ 'മറഞ്ഞിരിക്കുന്ന' തൊഴിലില്ലായ്മ (disguised unemployment) നമ്മുടെ കാർഷികമേഖലയിൽ ഉണ്ട് എന്ന് പറയേണ്ടി വരും. നമ്മുടെ പ്രാഥമിക മേഖലയായ കാർഷിക മേഖല വേണ്ടത്ര നൈപുണ്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു തൊഴിൽ മേഖലയാണ് എന്നുള്ളതും കാർഷികമേഖലയുടെ അഭിവൃദ്ധിക്ക് തടസമായി നിൽക്കുന്ന ഒരു വസ്തുതയാണ്. അതായത്, നമ്മുടെ കാർഷികമേഖല വാണിജ്യവൽക്കരിക്കപ്പെടാൻ നാം ഇനിയുമേറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സ്വാഭാവികമായും കാർഷികമേഖലയിലെ കൂലി, ഒരു മത്സരാധിഷ്ഠിത മേഖലയിലെ കൂലിയുടെ നിലവാരത്തിൽ നിന്നും വളരെ കുറവായിരിക്കും. തത്‌ഫലമായി, വരുമാനം, ജീവിത നിലവാരം ഒക്കെ കുറഞ്ഞിരിക്കും. അസമത്വവും  പ്രകടമായിരിക്കും. എന്ത് കൊണ്ട്? 

അധികമായി കാർഷികമേഖലയിൽ ജോലിയെടുക്കുന്നു  എന്ന് പറയപ്പെടുന്ന ആ ഒരു വിഭാഗം, മറ്റു തൊഴിൽമേഖലയിലും (വ്യവസായ-സേവന മേഖലകളിൽ) ജോലി എടുക്കുന്നതിന്  പ്രാപ്തരല്ല. അവരുടെ തൊഴിൽ നൈപുണ്യം, അല്ലെങ്കിൽ വിദ്യാഭ്യാസ നിലവാരം അവരെ അതിനു പ്രാപ്തരാക്കുന്നില്ല എന്ന് വേണം പറയാൻ. ഈ ഒരു അവസ്ഥ, ഒരേ സമയം നമ്മുടെ കാർഷിക മേഖലയെയും വ്യാവസായിക-സേവന മേഖലകളെയും (ആവശ്യത്തിന് നൈപുണ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നില്ല എന്ന കാരണത്താൽ) പിന്നോക്കത്തിലേക്കെത്തിക്കുന്നതിന് കാരണമാകുന്നു. ഈ ഒരവസ്ഥാ വിശേഷത്തിൽ നിന്നും കരകയറിയാൽ മാത്രമേ ഭാരതത്തിനു, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമ്പത്തിക പരാധീനതകളിൽ നിന്നും മുക്തമായി വികസിത രാജ്യം എന്ന നിലയിലേക്ക് പുരോഗതി പ്രാപിക്കുവാനായി സാധിക്കൂ.

അതിനായി നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് വിദ്യാഭ്യാസം എന്നതിൽ ആർക്കും ഒരു തർക്കമുണ്ടാകാനിടയില്ല. വികസനത്തിനെ പ്രതിരോധിക്കുന്ന ഈ  ഒരു 'തടസം' (quasi-bottleneck, ആർതർ ലൂയിസ് എന്ന സാമ്പത്തിക വിദഗ്ധൻ 1954 ൽ പറഞ്ഞത്, അദ്ദേഹത്തിന് 1979 ൽ നോബൽ പ്രൈസ് കിട്ടിയിട്ടുണ്ട്) നീക്കുന്നതിന്  എല്ലാ വിഭാഗം ജനതയിലേക്കും  മികച്ച  വിദ്യാഭ്യാസവും അതുവഴിയുണ്ടാകുന്ന നൈപുണ്യവികസനവും എത്തിച്ചുകൊണ്ട്  തീർച്ചയായും സാധിക്കും. 

ആധുനിക ഭാരതത്തിൽ, 6-14 വയസ്സിനിടയിലുള്ള കുട്ടികൾക്ക് സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്നത് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളുടെ (Millenium Development Goal) ഭാഗമായി കൈവരിക്കേണ്ട പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വിവിധ സർക്കാരുകളുടെ നയങ്ങളുടെ നിരവധി ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഭാരതത്തിലെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇപ്പോൾ 10+2 സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ നാല് തലത്തിലുള്ള സ്കൂൾ സമ്പ്രദായം ഉൾപ്പെടുന്നു. 6 നും 10 നും ഇടയിൽ പ്രായമുള്ളവർക്ക് 1 മുതൽ 5 വരെ നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസവും, 11 മുതൽ 13 വയസ്സ് വരെ പ്രായമുള്ളവർക്ക് 6 മുതൽ 8 വരെ നിലവാരത്തിലുള്ള അപ്പർ പ്രൈമറി വിദ്യാഭ്യാസവും. ഇത്  elementary സ്കൂൾ വിദ്യാഭ്യാസം എന്നറിയപ്പെടുന്നു. സെക്കൻഡറി വിദ്യാഭ്യാസത്തിൽ 9, 10 ക്ലാസ്സുകളിൽ 14 മുതൽ 15 വരെ പ്രായമുള്ളവർക്ക് ഹൈസ്കൂളും 11, 12  ക്ലാസ്സുകളിൽ 16 മുതൽ 17 വരെ പ്രായമുള്ളവർക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസവും ഉൾക്കൊള്ളിച്ചിരിക്കുന്നു. 

ഭാരതത്തിൽ, ഉന്നതവിദ്യാഭ്യാസം അതല്ലെങ്കിൽ ത്രിതീയ വിദ്യാഭ്യാസം എന്നർത്ഥമാക്കിയിരിക്കുന്നത്, 12 (10+2) വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സ്വീകരിക്കുന്ന വിദ്യാഭ്യാസം എന്ന രീതിയിലാണ്. സർവകലാശാലകൾ, കോളേജുകൾ, പ്രൊഫഷണൽ/സാങ്കേതിക പരിശീലന സ്ഥാപനങ്ങൾ എന്നിവയിലെ പഠനവും ഇതിൽ ഉൾപ്പെടുന്നു. അതായത്, ഉന്നതവിദ്യാഭ്യാസത്തിലൂടെ ഒരു വ്യക്തി  പ്രത്യേകമായുള്ള വിഷയത്തെ അധികരിച്ച് വിവരം അല്ലെങ്കിൽ അറിവ്  നേടുവാനും വസ്തുതകൾ മനസിലാക്കി ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗത്തിൽ വരുത്തുവാനും ഉള്ള കഴിവും നേടുന്നു. അതുപോലെ ചില പ്രത്യേക ജോലികൾ ചെയ്യുന്നതിനുള്ള കഴിവ് പരീശിലനത്തിലൂടെയും അനുഭവപരിജ്ഞാനത്തിലൂടെയും വളർത്തുവാനും ഉന്നതവിദ്യാഭ്യാസം ഉതകുന്നു. അങ്ങനെ നമ്മുടെ മനുഷ്യ വിഭവശേഷി കൂടുതൽ കരുത്തുറ്റതാക്കുന്നു. മുൻപ് പറഞ്ഞത് പോലെ, ദാരിദ്ര്യം , തൊഴിലില്ലായ്മ എന്നിവയെ അകറ്റി വികസനകുതിപ്പിലേക്ക് എത്തുന്നതിനുള്ള ഊർജ സ്രോതസ്സായി നമുക്ക് ഉന്നത വിദ്യാഭ്യാസത്തെ കാണാം. ആ സ്രോതസിന്റെ അളവിനെയും ഗുണത്തെയും നിർണ്ണയിക്കുന്നത് നമ്മുടെ 10+2 വരെയുള്ള പൊതുവിദ്യാഭ്യാസവുമാണ്.

ഈ ഒരു പശ്ചാത്തലത്തിൽ, ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്ന് വിലയിരുത്താമെന്നു കരുതുന്നു. 

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസ ശൃംഖലയാണ് ഭാരത്തിലേത്. സർവ്വകലാശാലകൾ ഉൾപ്പടെയുള്ള വിവിധ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞ വിവിവരമാണിത്. ആൽബർട്ട് ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ “We owe a lot to the ancient Indians for teaching us how to count. Without which most modern scientific discoveries would have been impossible.” മഹത്തരമായിരുന്ന ഒരു പുരാതന വിദ്യാഭ്യാസ സമ്പ്രദായം വേദകാലം മുതലേ ഭാരതത്തിൽ ഉണ്ടായിരുന്നു. വേദകാലഘട്ടത്തിലും അതിനു ശേഷവും നമ്മുടെ വിദ്യാഭ്യാസ മേഖല വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്നു.  മുഗളന്മാർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ള അധിനിവേശ ശക്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടാക്കിയ കേടുപാടുകൾ നമ്മുടെ നിലവിലുള്ള ഉന്നതവിദ്യാഭ്യാസ മേഖലയെ, ഇന്നും ഒന്നല്ലെങ്കിൽ മറ്റൊരുതരത്തിൽ ബാധിച്ചിട്ടുണ്ട് എന്നു വേണം കരുതാൻ. എങ്കിലും ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത് കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ ആയിരുന്നു.  അവരുടെ താൽപ്പര്യം പ്രധാനമായും ബ്രിട്ടീഷുകാരുടെ തന്നെയും, അതുപോലെ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ മക്കളുടെയും അങ്ങനെയുള്ള അന്നത്തെ വരേണ്യ വർഗ്ഗത്തിന്റെയും വിദ്യാഭ്യാസത്തിനാണ്  പ്രാമുഖ്യം കൊടുത്തിരുന്നത്.  ഭരണം എളുപ്പമാക്കുന്നതിനുള്ള ഒരുപാധിയായാണ്, വിദ്യാഭ്യാസത്തെ അന്ന് ബ്രിട്ടീഷുകാർ കണ്ടിരുന്നത്.  അങ്ങനെ  ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു. കൂടാതെ മിഷിണറിമാരുടെ വരവ്, ഇന്ന് നാം കാണുന്ന ആധുനിക വിദ്യാഭ്യാസത്തിനു വലിയ തോതിൽ വ്യാപനമുണ്ടാക്കി എന്നുള്ളതും വിസ്മരിച്ചു കൂടാ. മെക്കാളെ പ്രഭുവിന്റെ താല്പര്യത്തിലാണ്, ഇന്ന് നാം കാണുന്നതരത്തിലുള്ള, ബ്രിട്ടീഷ് രീതിയിലുള്ള യൂണിവേഴ്സിറ്റി സമ്പ്രദായം 1857 ൽ കൽക്കട്ട യൂണിവേഴ്സിറ്റി സ്ഥാപിച്ചതിലൂടെ വ്യവസ്ഥാപിതമായത്. 

സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാർ നിയോഗിച്ച ഡോ. എസ് രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആധുനിക ഭാരതീയ  വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിക്കപ്പെടുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട കാതലായ മാറ്റങ്ങൾ ഈ റിപ്പോർട്ടിന്റെ പ്രത്യേകതയാണ്. പിന്നീട് 1968 ലെ കോത്താരി കമ്മീഷൻ റിപ്പോർട്ടും നിർണ്ണായകമായ പല മാറ്റങ്ങളും അന്നത്തെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുവാൻ ഇടയാക്കി. വിദ്യാഭ്യാസസ്ഥാപനങ്ങൾ സമൂഹവുമായുള്ള മികച്ച ബന്ധം പുലർത്തേണ്ടതിന്റെ ആവശ്യകത, ശാസ്ത്ര-ഗവേഷണത്തിന്റെ പ്രാധാന്യം, സ്വയം പഠന ശീലങ്ങൾ, പ്രശ്നപരിഹാര ശേഷി, വിമർശനാത്മക വിശകലനം, സൃഷ്ടിപരമായ ചിന്ത, ജിജ്ഞാസാത്മകമായ അറിവിനായുള്ള അന്വേഷണം, നൈപുണ്യ പ്രോത്സാഹനം തുടങ്ങി ഉന്നതവിദ്യാഭ്യാസമേഖലയിൽ നാം കാണുന്ന പല പുരോഗമനപരമായ ആശയങ്ങളും തുടങ്ങി വച്ചത് കോത്താരി കമ്മീഷന്റെ ശുപാർശക്ക് അനുസൃതമായി നിലവിൽ വന്നതാണ്. 10+2+3 എന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിനെ പുനഃസംഘടിപ്പിച്ചതും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. കോത്താരി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ പ്രധാന വിദ്യാഭ്യാസ നയം 24 ജൂലൈ 1968 ൽ പാർലിമെൻറ് National Policy on Education (NPE)പാസ്സാക്കി

പ്രധാന തീരുമാനങ്ങൾ ഇവയായിരുന്നു.

1. 14 വയസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം

2. അധ്യാപകരുടെ പദവി, ശമ്പളം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തി

3. രാജ്യത്തെ ഔദ്യോഗിക, പ്രാദേശിക ഭാഷകളുടെ വികസനം

4. പെൺകുട്ടികളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രാദേശിക അസമത്വം ഇല്ലാതാക്കുക

5. കാർഷിക വ്യാവസായിക മേഖലകളുടെ വികസനത്തിനുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകുക

6. നിരക്ഷരത ഇല്ലാതാക്കൽ

7. ത്രിഭാഷാ പദ്ധതി 

8. 10+2+3 എന്ന രീതിയിൽ വിദ്യാഭ്യാസ സമ്പ്രദായത്തിനെ പുനഃസംഘടിപ്പിക്കുക 

9. ദേശീയ വരുമാനത്തിന്റെ 6% വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പ്രതിവർഷം നിക്ഷേപിക്കുക



National Policy on Education ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തിലെ ഗുണനിലവാരം, പ്രവേശനം, തുല്യത എന്നീ തത്വങ്ങൾക്ക് ഊന്നൽ നൽകി 1986 ലെ NPE  ഒരു മാതൃകാപരമായ മാറ്റത്തിന് വഴിയൊരുക്കി എന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യത്തിലാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ, മാനേജ്മെന്റ്, കോഴ്സുകളുടെയും പ്രോഗ്രാമുകളുടെയും പുനർരൂപകൽപ്പന, ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുക, അതുപോലെ open university, വിദൂരവിദ്യാഭ്യാസം, ഗ്രാമീണമേഖലയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഉർജിതമാക്കുന്നതിനുള്ള നടപടികളും ഒക്കെ  ആവിഷ്കരിച്ചത് ഈ കാലഘട്ടത്തിലാണ്. 

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുനഃസംഘടന, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകൽ, ഗുണനിലവാരമുള്ള അധ്യാപനത്തിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ 1986 ലെ NPE യുടെ വിജയങ്ങൾ പ്രകടമായിരുന്നു. എന്നിരുന്നാലും, അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്ന കാര്യത്തിലും, വിഭവ സമാഹരണം, അദ്ധ്യാപന രീതിയിലെ കാലോചിത മാറ്റങ്ങൾ, തുല്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ, അതുപോലെ ശക്തമായ monitoring സംവിധാനം ഏർപ്പെടുത്തുന്ന കാര്യങ്ങളിൽ ഒക്കെ ധാരാളം വെല്ലുവിളികൾ നേരിട്ടിരുന്നു. എങ്കിൽകൂടിയും 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ, നടപ്പിൽ വരുത്തിയ വിജയപ്രദമായ മാറ്റങ്ങളും ഒപ്പം നേരിട്ട വെല്ലുവിളികളും, പിൽക്കാലത്തെ വിദ്യാഭ്യാസ നയരൂപീകരണത്തെ ബാധിച്ചിരുന്നു എന്ന് നിസംശയം പറയുവാൻ കഴിയും. മാത്രമല്ല, ഒരു കാലത്ത്, ലോകത്തിന്റെ തന്നെ അറിവിന്റെ പ്രഭവകേന്ദ്രം എന്ന് പറയാമായിരുന്ന പുരാതന ഭാരതത്തിൽ ഉരുത്തിരിഞ്ഞു വന്നിരുന്ന അറിവ്, അതിന്റെ യഥാർത്ഥ തലത്തിൽ, അർഹിക്കുന്ന  ഗൗരവത്തോടെ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ അവതരിക്കപ്പെടുന്ന കാര്യത്തിൽ നാം  അമ്പേ പരാജയപ്പെട്ടു എന്ന് ആധുനിക  ഭാരതത്തിലെ പല വിദ്യാഭ്യാസ വിചക്ഷണന്മാർക്കും അഭിപ്രായമുണ്ട്. നിലവിലത്തെ വിദ്യാഭ്യാസ സമ്പ്രദായം  മറ്റ് പല മേഖലകളിലും എന്നപോലെ തന്നെ, ബ്രിട്ടീഷ് സംവിധാനത്തിന്റെ ഒരു പിന്തുടർച്ച മാത്രമായിരുന്നു എന്ന് വേണം പറയുവാൻ.

പിന്നീട് 1992 നിലവിൽ വന്ന ജനാർദ്ദൻ റെഡ്ഢി കമ്മിറ്റി പിന്നോക്ക വിഭാഗങ്ങൾക്ക് എല്ലാ സൗകര്യങ്ങളും നൽകുന്നതിനായി പൊതു സ്കൂൾ സമ്പ്രദായം വികസിപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക, കുട്ടികൾക്ക് സൗജന്യ സാർവത്രിക വിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, അധ്യാപക പരിശീലനം അതുപോലെ AICTE (All India Council for Technical Education) സ്ഥാപിക്കുന്നതിനും വേണ്ട നടപടികൾ എടുക്കുന്നതിനും   ശുപാർശ ചെയ്തു. 

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 

ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനങ്ങളിൽ UGC യുടെ പങ്ക് വളരെ വലുതാണ്. ഗ്രേറ്റ് ബ്രിട്ടണിലെ യുജിസിയുടെ അതേ രീതിയിൽ 1936-ൽ തന്നെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആദ്യ പരാമർശം  ഡോ. അമർനാഥ് ഝാ അവതരിപ്പിച്ച പ്രമേയത്തിൽ ശുപാർശ ചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തരം 1951ൽ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഏകോപനത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശാലമായ അധികാരങ്ങളോടെ ഒരു സെൻട്രൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ രൂപീകരിക്കാൻ നിർദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു.ജി.സി. 1953 ഡിസം‌ബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷൻ തുടക്കം കുറിച്ചു. എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. യുജിസി ഒരു ഗ്രാന്റ് നൽകുന്ന സ്ഥാപനം മാത്രമല്ല, അതിന്റെ നിയമപ്രകാരം, ഉന്നതവിദ്യാഭ്യാസമേഖലയിലെ സമഗ്രമായ ഏകോപനത്തിനും നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഇടപെടൽ നടത്തുന്നതിനുമുള്ള ഉത്തരവാദിത്തവും UGC യിൽ നിക്ഷിപ്തമാണ്. 

വിദ്യാഭ്യാസം ഒരു സമൂഹത്തിനെയും അതുവഴി സമ്പത് വ്യവസ്ഥയെയും എങ്ങനെ ബാധിക്കുന്നുവെന്ന് ആമുഖത്തിൽ പറയുകയുണ്ടായി. നാം 2047 ഓടെ ഒരു വികസിതരാജ്യത്തിന്റെ നിലവാരത്തിലേക്ക് എത്തുന്നതിനുള്ള പ്രയാണത്തിലാണ്. വികസനം എന്നത് സമഗ്രമായ ഒരു വാക്കാണ്. അതിൽ വ്യക്തികളുടെ, സാമൂഹികവും, സാമ്പത്തികവും, മാനസികവും, ബൗദ്ധികവും, ആത്മീയവുമായ വികസനം എന്ന് വേണം അർത്ഥമാക്കുവാൻ. ഭാവി തലമുറയെ വാർത്തെടുക്കുവാൻ കഴിയുന്ന യോഗ്യതയുള്ള പ്രൊഫഷണലുകളോ അക്കാദമീഷ്യന്മാരോ ഇതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ഭാരതീയ വിദ്യാഭ്യാസത്തിന്റെ  നിലവിലത്തെ അവസ്ഥ - യാഥാർഥ്യം എന്താണെന്ന് നോക്കാം. 

ജനസംഖ്യയുടെ ഗ്രാഫ് ഉയർന്നുകൊണ്ടേയിരിക്കുന്നു.  2030 ആകുമ്പോഴേക്കും ജനസംഖ്യ 150 കോടിയിലേക്കെത്തുമെന്നും  2050 ആകുമ്പോഴേക്കും ഏകദേശം 167 കോടിയായി ഉയരുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. 2019 നും 2050 നും ഇടയിൽ ഭാരതം 273 ദശലക്ഷം ആളുകളെ ചേർക്കുവാൻ സാധ്യതയുണ്ട്.  യു.എൻ. റിപ്പോർട്ട് പ്രകാരം, ഭാരതം, ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി തുടരും. ജനസംഖ്യാ വളർച്ച,  ദാരിദ്ര്യ നിർമ്മാർജ്ജനം, കൂടുതൽ സമത്വം കൈവരിക്കൽ, വിശപ്പിനും പോഷകാഹാരക്കുറവിനും എതിരെ പോരാടൽ, ആരോഗ്യ വിദ്യാഭ്യാസ സംവിധാനത്തിന്റെ കവറേജും ഗുണനിലവാരവും ശക്തിപ്പെടുത്തൽ തുടങ്ങിയ അധിക വെല്ലുവിളികൾ നമ്മൾ നേരിടേണ്ടതുണ്ട്. ആവശ്യകതകൾ നിറവേറ്റുന്നതിനും ആവശ്യമായ യോഗ്യതയുള്ള മനുഷ്യശക്തി നൽകുന്ന കാര്യത്തിലും നമ്മുടെ വിദ്യാഭ്യാസമേഖല മികച്ച മുന്നേറ്റം കൈവരിക്കേണ്ടതുണ്ട്. അതായത് സമഗ്രമായ  ഒരു ഉന്നത വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തിക വളർച്ചയ്ക്കും രാഷ്ട്രനിർമ്മാണത്തിനും അനിവാര്യമാണ്. 

പുരാതന കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി വരുവാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന സ്ഥാനം ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിനുണ്ടായിരുന്നു എന്നത് ചരിത്രപരമായി ഇടം നേടിയ വസ്തുതയാണ്. കൊളോണിയൽ ഭരണത്തോടെ, വിദ്യാഭ്യാസത്തിന്റെ തത്ത്വചിന്ത idealism അല്ലെങ്കിൽആദർശവാദത്തിൽ നിന്ന് യാഥാർത്ഥ്യവാദത്തിലേക്കും സോഷ്യലിസത്തിലേക്കും പ്രായോഗികതയിലേക്കും മാറി. ഇന്ന് വിദ്യാഭ്യാസം പ്രധാനമായും ഒരു egalitarian, (സമത്വപരമായ) സമൂഹം രൂപവൽക്കരിക്കപ്പെടുവാനും പ്രവർത്തനാധിഷ്ഠിതമാകുവാനും ആണ് നിലകൊള്ളുന്നത്. 

1990 കൾക്ക് ശേഷം മുന്പില്ലാത്തവണ്ണം ഉള്ള ഒരു സാമ്പത്തിക പുരോഗതിയിലേക്ക് (പുരോഗതി ആണ്, വികസനം അല്ല) ഭാരതം എത്തിച്ചേർന്നിരുന്നു.  എന്നിരുന്നാലും ഭാരതത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല പലതരത്തിലുള്ള, ഭരണപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഒരു വ്യാവസായിക അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കൂടുതൽ പ്രൊഫഷണലുകളെ ആവശ്യം ഉണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്,  Indian Institutes of Technology (IITs), Indian Institutes of Management (IIMs) and National Institute of Industrial Engineering (NITIES) തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചത്. 1970 കളിലും 1980 കളിലും മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ള വ്യാവസായിക മത്സരം നേരിടുന്നതിനായി protectionist policy അനുവർത്തിക്കേണ്ടതായി വന്നു. ഈ ഒരു മാറ്റം നമ്മുടെ മത്സരക്ഷമതയെ ദോഷകരമായി ബാധിച്ചിരുന്നു എന്നത് വലിയ ഒരു പോരായ്മയായിരുന്നു. 1960-1980 കാലഘട്ടമാണ്, നമ്മുടെ വ്യാവസായിക വളർച്ച ഏറ്റവും പിന്നോക്കം പോയിരുന്നത്. ഈ ഒരു കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസം ഒരു മുൻഗണനാ മേഖലയായി പരിഗണിച്ചിരുന്നില്ല; കൂടാതെ വിദ്യാഭ്യാസമേഖലയിൽ കേന്ദ്ര-സംസ്ഥാന നിക്ഷേപങ്ങൾ പര്യാപ്തമായിരുന്നുമില്ല. എന്നാൽ ആ കാലഘട്ടത്തിൽ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസമേഖലയിൽ പുറകിൽ നിന്നിരുന്ന കിഴക്കൻ, തെക്കുകിഴക്കൻ രാജ്യങ്ങൾ, കാലോചിത മാറ്റങ്ങൾ വരുത്തി സാങ്കേതിക, പ്രൊഫഷണൽ  വിദ്യാഭ്യാസരംഗത്ത് അതിവേഗം മുന്നേറി ശക്തമായ സാമ്പത്തിക വ്യവസ്ഥക്ക് അടിത്തറ പാകി. 

ആഗോളവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ 2005 ഓടെ ആഗോള മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്, 21 ആം നൂറ്റാണ്ടിനെ Knowledge Century for India എന്ന് നാമകരണം ചെയ്ത് പദ്ധതികൾ ആസൂത്രണം ചെയ്തു. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി (knowledge economy) ഉയർന്നുവരുന്നതിനുള്ള ഭാരതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായിരുന്നു അത്. 

നമ്മൾ അനുവർത്തിച്ചിരുന്ന 3-tier ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിനെ, അതായത്  മുകളിൽ ഉന്നത ഗവേഷണ സർവകലാശാലകൾ, മധ്യത്തിൽ മറ്റ് സർവകലാശാലകളും  സ്പെഷ്യലൈസ്ഡ് സ്ഥാപനങ്ങളും, താഴെ ഉയർന്ന നിലവാരമുള്ള കോളേജുകളുടെ ഒരു നിര, കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തു. ആദ്യ തലം ഇന്ത്യയുടെ ബൗദ്ധിക മൂലധനം വർദ്ധിപ്പിക്കുന്നതിന് മാത്രമുള്ളതാണ്, മറ്റ്  രണ്ടെണ്ണം യഥാക്രമം സാമ്പത്തികവും സാമൂഹികവുമായ മൂല്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഒരു വശത്ത് അറിവും സാങ്കേതിക വിദ്യാഭ്യാസവും നൽകുന്നു, മറുവശത്ത് വിശാലമായ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും നൽകുന്നു. ഇത് യുവാക്കളിൽ നേതൃത്വപരമായ കഴിവുകൾ വളർത്തിയെടുക്കുന്നു. രാജ്യത്തെ എല്ലാ യോഗ്യരും അർഹരുമായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അർഹരായിട്ടുള്ള  എല്ലാവര്ക്കും പ്രവേശനം നേടാവുന്ന സ്ഥാപനങ്ങളുടെ അവസാന ക്ലസ്റ്റർ. പ്രാദേശിക-ഭാഷാ വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ട് സമത്വവും സാധ്യതയും ഉറപ്പ് വരുത്തുവാൻ ശ്രമിച്ചു. അങ്ങനെ ഏതാണ്ട് 50% GER യിലേക്ക് രാജ്യം എത്തുവാനുള്ള ശ്രമം നടത്തി. ഇക്കാലയളവിൽ സംസ്ഥാനങ്ങൾക്കിടയിലുള്ള GER-ലെ അസമത്വം 5% ആയി കുറയുകയും ചെയ്തു. 

ഇപ്പോൾ, രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ വളർച്ചയാണ് കാണപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള സർക്കാർ ചെലവ് വർദ്ധിച്ചിട്ടുണ്ടെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ ഇപ്പോഴും പര്യാപ്തമല്ല എന്ന വസ്തുതയും നമ്മുടെ മുന്പിലുണ്ട്. 

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഒരേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ നിശ്ചയിക്കുന്നതിന് ഒരു പ്രത്യേകമായ സൂചിക ഒന്നും ഇല്ല. വ്യാപകമായി ഉപയോഗിക്കുന്ന ഒരു സൂചിക GER ആണ്. 18-23 പ്രായപരിധിയിലുള്ള മൊത്തം ജനസംഖ്യയിൽ എത്ര ശതമാനം ജനങ്ങൾ ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി ചേരുന്നു എന്നുള്ളതാണ്, Gross Enrolment Ratio (GER). GER 2014-15 ലെ നിലവാരമായ 23.7% ൽനിന്നും 2021-22 ൽ 28.4%  ആയി വർധിച്ചു. അതെ സമയം ചൈനയുടെ GER 60% നു മുകളിലും US ന്റേത് 80% നു മുകളിലുമാണ്. 2021-22 ൽ, ഉന്നത വിദ്യാഭ്യാസത്തിൽ ഏറ്റവും ഉയർന്ന ഗ്രോസ് എൻറോൾമെന്റ് അനുപാതം (GER) തമിഴ്‌നാട്ടിലാണ്, 47%; തൊട്ടുപിന്നിൽ കേരളം (41.3%); അതേസമയം ബിഹാർ (17.1%), അസം (16.9%) തുടങ്ങിയ സംസ്ഥാനങ്ങളിൽ GER ഗണ്യമായി കുറവായിരുന്നു. 

All India Survey on Higher Education (AISHE) 2021-22 റിപ്പോർട്ട് പറയുന്നത്, ഭാരതത്തിൽ ആകെ ഒരു ലക്ഷം ജനങ്ങൾക്ക് 30 കോളേജുകളാണ് നിലവിലുള്ളത്. ഇക്കാര്യത്തിൽ കർണാടക സംസ്ഥാനമാണ് ഏറ്റവും മുന്നിലുള്ളത്, 66 കോളേജുകളിലൂടെ. പിന്നീട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കഴിഞ്ഞ് 46 കോളേജുകളോടെ  കേരളം ആറാം സ്ഥാനത്താണ്. ഒരു കോളേജിലെ ശരാശരി enrolment ഭാരതത്തിൽ ആകമാനം 709 ആളാണെങ്കിൽ, കേരളത്തിൽ അത് 594 ആണ്, 26 ആം സ്ഥാനത്ത്. വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണമെടുത്താലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പ്രധാന സംസ്ഥാനങ്ങളെ അപേക്ഷിച്ചു ചെറിയ ഒരു ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് enrol ചെയ്തിട്ടുള്ളത്. കേരളത്തിലെ ഒട്ടു മിക്ക കോളേജുകളിലും കുറഞ്ഞു വരുന്ന enrolment വളരെ പ്രകടമാണ്. അതായത്, സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിദ്യാർത്ഥികൾക്ക് ആകർഷകമല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർഥ്യമാണ്. വിദ്യാർത്ഥികളുടെ ഭാരതത്തിനുള്ളിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട് 2023 ൽ രജനി സിങ്, നവനീത് മാൻചന്ദ തുടങ്ങിയവർ നടത്തിയ ഒരു പഠനം പറയുന്നത് ഉത്തർ പ്രദേശിൽ നിന്നും കേരളത്തിൽ നിന്നുമാണ്  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി കുടിയേറിയിട്ടുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി വന്നു ചേർന്നിട്ടുള്ളത്, കർണാടകയിലും മഹാരാഷ്ട്രയിലുമാണ്. 2014 ൽ ചന്ദ്രശേഖരൻ, ശർമ്മ എന്നിവർ നടത്തിയ പഠനം പറയുന്നത്, ഇത്തരം മൈഗ്രേഷന് കാരണം, സൗകര്യങ്ങളിലെ അപര്യാപ്തതയും അതുപോലെ വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയുമാണ് എന്നുള്ളതാണ്. ദത്ത, സിൻഹ മുതലായവർ 2018 ൽ നടത്തിയ പഠനം പറയുന്നത്, ഭാരതത്തിലെ  പല സംസ്ഥാനങ്ങളിലെയും കോളേജുകളുടെയും സർവകലാശാലകളുടെയും അവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, യോഗ്യതയുള്ള അധ്യാപകരുടെ കുറവ്, കാലഹരണപ്പെട്ട പാഠ്യപദ്ധതി, വ്യവസായങ്ങളുമായുള്ള ബന്ധം ഇല്ലായ്മ എന്നിവയാണ് ഇത്തരം മൈഗ്രേഷന് കാരണമെന്ന്.

വിദ്യാർത്ഥികളുടെ അന്തർ സംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും, വ്യാപകമായ brain  drain നിന് കാരണമാകുന്നുണ്ടെന്ന് തീർച്ചയായും സംശയിക്കാം. മേൽപ്പറഞ്ഞ ഘടകങ്ങൾ കൂടാതെ, സാമൂഹിക സുരക്ഷ, മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, പിന്നീട് ജോലി ലഭിക്കാനുള്ള സാധ്യത, എന്നിവയും സ്റ്റുഡന്റസ് മൈഗ്രേഷൻ നു കാരണമാകുന്നുണ്ട്.  സ്വാഭാവികമായും, ഒരിക്കൽ മൈഗ്രേറ്റ് ചെയ്യുന്ന വിദ്യാർത്ഥികൾ, തിരികെ സ്വദേശത്തേക്ക് എത്തുവാനുള്ള സാഹചര്യം തുലോം കുറവാണ്. 2023 ലെ Kerala Migration Survey പറയുന്നത്, 2018 നു ശേഷം 2023 ഓടെ ഏതാണ്ട് ഇരട്ടിയിലധികം വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും മൈഗ്രേറ്റ് ചെയ്തു എന്നുള്ളതാണ്. എറണാകുളം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ നിന്നാണ് കൂടുതൽ വിദ്യാർത്ഥികളും മൈഗ്രേറ്റ് ചെയ്യുന്നത്. തങ്ങളുടെ അഭിരുചിക്ക് ഒത്തവണ്ണം, തൊഴിൽ സാധ്യത തുറന്നു തരുന്ന മികച്ച വിദ്യാഭ്യാസത്തിന് അവസരം ഇല്ലാ എന്നുള്ളത് തന്നെയാണ്, ഏറ്റവും പ്രധാന കാരണം. ഇന്നും മെറിറ്റ് ന്റെ അടിസ്ഥാനത്തിലല്ലാതെ, രാഷ്ട്രീയ താല്പര്യങ്ങളാണ് കേരളത്തിലെ സർവ്വകലാശാലകൾ സംരക്ഷിക്കുന്നത് എന്നതാണ് ഈ ഗുണനിലവാരമില്ലായ്മയ്ക്ക് പ്രധാന കാരണം. ഗുണപരമായ മാറ്റങ്ങൾ വ്യവസ്ഥ ചെയ്യേണ്ടുന്ന തീരുമാനങ്ങൾ എടുക്കുന്ന സമിതികൾ ഉൾപ്പടെ, സർവ്വകാല ശാലകളിലെ  ഉന്നത സമിതികളും ഉദ്യോഗസ്ഥരും വെറും രാഷ്ട്രീയ താല്പര്യത്തിനും മുതലെടുപ്പിനും വേണ്ടി നിലകൊള്ളുന്നത്, ഇവിടെ ഉന്നത വിദ്യാഭ്യാസത്തിന് നേതൃത്വപരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയെയാണ് തല്ലിക്കെടുത്തുന്നത്. 

വിവിധ റാങ്കിങ് സംവിധാനങ്ങൾക്ക് പുറകെ ഓടേണ്ട സ്ഥിതിയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. NAAC, NBA .. പോരാത്തതിന് NIRF (National Institutional Ranking Framework), ഇപ്പൊ KIRF, അതുപോലെ AISHE ... ഇപ്പറഞ്ഞ എല്ലാ സംവിധാനങ്ങളും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണപരവും സംഖ്യാപരവുമായ (qualitative and quantitative) വസ്തുതകൾ ശേഖരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിനെ വിലയിരുത്തുക എന്ന കാര്യമാണ് ചെയ്യുന്നത്. എന്നാൽ ഇന്നും സാർവത്രികമായ ഒരു ഡാറ്റ ഫോർമാറ്റ് ഇല്ല എന്നുള്ളത് വലിയ പോരായ്മതന്നെയാണ്. അതുകൊണ്ടു തന്നെ, ഓരോ സംവിധാനവും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രത്യേകമായി ചെയ്യേണ്ട ഒരു അവസ്ഥാവിശേഷമാണുള്ളത്. അതിനായി വരുന്ന മനുഷ്യ പ്രയത്നവും വിഭവ സമാഹരണവും ഒരു പ്രധാന പ്രശ്നമാണ് , ഇന്ന് ഓരോ ഉന്നത വിദ്യാഭ്യാസകേന്ദ്രത്തിനും ഇത് കേവലം മാനദണ്ഡങ്ങൾ തൃപ്തികരമാക്കുക എന്ന നിലയിലേക്ക് ചുരുങ്ങി പോകുന്ന അവസ്ഥാ വിശേഷം പൊതുവേയുണ്ട്. അതിനായി പല അടവുകളും പിന്തുടരുന്ന പല സ്ഥാപനങ്ങളും ഉണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. അതിന് ഒത്താശ ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും ഉണ്ട് എന്നള്ളത്, അടുത്തകാലത്തായി വന്ന മാധ്യമ വാർത്തകളും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാകണം; മാത്രമല്ല, അത് നിലവിലുള്ള അദ്ധ്യാപകർക്ക് അധിക ഭാരം എന്ന രീതിയിലും വന്നുകൂടാ. പകരം അവരുടെ പ്രയത്നം, വിദ്യാർത്ഥികളുടെയും പാഠ്യപദ്ധതിയുടെയും മികവിനായാണ് ഉപയോഗിക്കേണ്ടത്. 

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി പല കാലങ്ങളിലായി ഗവണ്മെന്റ് കൈക്കൊണ്ടിട്ടുള്ള ചില ഉദ്യമങ്ങൾ താഴെ പറയുന്നു.


1. Global Initiative of Academic Network (GIAN): അന്തർ ദേശീയ തലത്തിലുള്ള വിദഗ്ദ്ധരുടെ സേവനം നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭ്യമാകുന്നതിനായുള്ള പദ്ധതി (2015)

2. Study Webs of Active-Learning for Young Aspiring Minds ( SWAYAM) Portal: (July 9, 2017)

3. SWAYAM Prabha : ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ വീഡിയോ ലഭ്യമാകുന്നDTH ചാനലുകൾ (July 7, 2017)

4. National Academic Depositary (NAD): online storehouse of all academic awards (17 JULY 2017)

5. National Digital Library (NDL) (10 November 2006)

6. National Institutional Ranking Framework (NIRF) (September 29, 2015)

7. National Program on Technology Enhanced Learning (NPTEL) (2003)

8. Rastriya Uchchatar Shiksha Abhiyan (RUSA) ;  providing strategic funding to eligible state higher educational institutions. (2013)

9. Higher Education Financing Agency (HEFA): is a joint venture of Ministry and Canara Bank for financing creation of capital assets in premier educational institutions. (31st May 2017)

10. All India Survey on Higher Education (AISHE) (2010-11)

11. National Research Professorship (NRP) (1949)

12. (SANKALP) and (STRIVE): Skills Acquisition and Knowledge Awareness for Livelihood Promotion (SANKALP) and Skill Strengthening for Industrial Value Enhancement (STRIVE)

13. VAJRA (Visiting Advanced Joint Research) Faculty Scheme (2018-2017)

14. UGC-Consortium for Academic and Research Ethics (UGC-CARE) (2018)


ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമാക്കി ഇങ്ങനെ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങൾ 2020 ലെ The New Education Policy (NEP)  കൊണ്ട് എത്രകണ്ട് പരിഹരിക്കാൻ കഴിയുന്നു എന്ന് വിലയിരുത്താം. 

2035 ആകുമ്പോഴേക്കും GER  50% ആക്കുക എന്ന ലക്ഷ്യത്തോടെ, വിദ്യാഭ്യാസം കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കുക, തുല്യത, ഗുണനിലവാരം, കൂടുതൽ സമഗ്രവും ബഹുമുഖവുമായ സമീപനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സമഗ്ര വികസനം, വിമർശനാത്മക ചിന്ത, ബഹുമുഖ പഠനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്ത് അഭിവൃദ്ധി പ്രാപിക്കാൻ സജ്ജരായ പഠിതാക്കളെ വളർത്തിയെടുക്കുക എന്നതാണ് NEP 2020 ന്റെ ലക്‌ഷ്യം. ബാല്യകാല വിദ്യാഭ്യാസം, സാങ്കേതികവിദ്യ സമന്വയിപ്പിക്കൽ, അധ്യാപക പരിശീലനത്തിന് ഊന്നൽ നൽകൽ എന്നിവയിലൂടെ, ഭാരതത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികരണശേഷിയുള്ളതും, നൂതനവും, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒന്നാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. multidisciplinary വിദ്യാഭ്യാസത്തിലൂന്നി, മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസൃതമായ തൊഴിൽ ശക്തിയെ വളർത്തി എടുക്കുക എന്നുള്ളതും NEP 2020 ന്റെ ലക്ഷ്യത്തിൽ വരുന്നു. അങ്ങനെ സമഗ്രമായ വികസനം പരിപോഷിപ്പിക്കുന്ന, അധ്യാപകരെ ശാക്തീകരിക്കുന്ന, എല്ലാ വിദ്യാർത്ഥികൾക്കും പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഒരു ശക്തമായ വിദ്യാഭ്യാസ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ NEP 2020 ശ്രമിക്കുന്നു. പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള സമീപനം അതായത് learner-centric approach, innovation, ഗവേഷണം, ആഗോള മത്സരക്ഷമത എന്നിവയ്ക്ക് ഊന്നൽ നൽകി ഭാരതീയ വിദ്യാഭ്യാസസംവിധാനത്തിനെ സമൂലമായ മാറ്റം ഉണ്ടാക്കുന്നതിനായി ശ്രമിക്കുന്നു.  

പ്രധാന ഉദ്ദേശങ്ങൾ 

GER വർദ്ധിപ്പിക്കുക, Multidisciplinary Education, Holistic Development, Research and Innovation, Flexibility and Choice, Vocational Education, Internationalisation (international collaboration), Teacher Training, Digitalisation, Inclusivity and Equity, Autonomy and Accountability.

മുൻപ് പറഞ്ഞതുപോലെ, ഏതാണ്ട് 2030-35 കാലഘട്ടത്തോടെ, NEP 2020 ഫലപ്രാപ്തിയെലെത്തുമെന്ന് പ്രത്യാശിക്കാം.

റെഫെറെൻസ്സ് 

Singh R, Manchanda N, Mishra R. Internal student migration in India: Impact of the COVID-19 crisis. Asian Pac Migr J. 2022 Dec;31(4):454-477. doi: 10.1177/01171968231154590. Epub 2023 Feb 20. PMID: 38603293; PMCID: PMC9944466.


Singh, Rajesh Pratap, Arpana Godbole. Budget on Education and Growth in Enrollment during 1950 to 1980: An Appraisal, SAMAGRA GYAN JOURNALAn International multidisciplinary Journal(A Peer-Reviewed-referred Journal)E-ISSN 2582–726X, Vol. 20, Issue 20, March, 2022.


Sharma, S.C., et.al, Indian Higher Education Heritage, Association of Indian Universities, New Delhi (2023)


Balayogi, Kotra, NATIONAL EDUCATIONAL POLICIES 1968, 1986 AND 2020 OF INDIA: CRITICAL ANALYSIS AND REVIEW, International Journal of Recent Advances in Multidisciplinary Research, Vol. 11, Issue 09, pp. 10262-10265, September, 2024.


Rajan, S. Irudaya, Kerala Migration Survey 2023 Report, Gulati Institute of Finance and Taxation, Thiruvananthapuram 


MoE, Government of India: All India Survey on  Higher Education 2021-22, New Delhi.


വ്യാഴാഴ്‌ച, ജൂലൈ 20, 2023

വ്യക്തിതാല്പര്യങ്ങൾക്ക് ഉപരിയാകണം രാജ്യതാൽപ്പര്യം: രാമായണം നൽകുന്ന സന്ദേശം

രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേത് എന്ന ചോദ്യത്തിന്, വിക്രമാദിത്യ മഹാരാജാവിന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ  വരരുചി നൽകിയ ഉത്തരം എന്ന് വിശ്വസിക്കുന്ന, വാത്മീകി രാമായണത്തിലെ അതിപ്രശസ്തമായ ശ്ലോകമാണ് 

രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം

 ദശരഥന്റെ ഇംഗിതമനുസരിച്ച് പതിന്നാല് സംവത്സരം കാനനവാസത്തിനായി പോകുന്ന രാമനെയും സീതയെയും അനുഗമിക്കുന്ന ലക്ഷ്മണന്, 'അമ്മ സുമിത്ര കൊടുക്കുന്ന ഉപദേശമാണിത്. വനവാസക്കാലത്ത്, ശ്രീരാമനെ അച്ഛനായി കരുതണം, സീതാദേവി അമ്മയായും, മഹാകാനനത്തിനെ അയോദ്ധ്യയായും കണ്ടു, സുഖമായി പോയി വരിക മകനെ എന്നാണ് ഈ ശ്ലോകത്തിന്റെ ലളിതമായ അർത്ഥം. മാനുഷിക ബന്ധങ്ങളുടെ  മൂല്യത്തിനും ഊഷ്മളതക്കും വളരെയധികം അർത്ഥം കൽപ്പിക്കുന്ന ഈ ശ്ലോകം തരുന്ന സന്ദേശം, രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്ന് പറയുന്നതിൽ പണ്ഡിതന്മാർക്കിടയിൽ രണ്ടഭിപ്രായമില്ല. ഇതേ സന്ദർഭം അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡത്തിൽ എഴുത്തച്ഛൻ  വിവരിക്കുന്നത് ഈ വരികൾക്കൊണ്ടാണ്.


രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ


സമകാലീന ലോകത്ത് രാമായണം പറഞ്ഞു തരുന്ന വലിയ ഒരു പാഠമാണ് യുദ്ധകാണ്ഡത്തിലെ അടുത്തടുത്ത ഭാഗങ്ങളായ രാവണ കുംഭകർണ്ണ സംവാദത്തിലൂടെയും രാവണ വിഭീഷണ സംവാദത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്ന ചില ആശയങ്ങൾ. രാജ്യഹിതത്തിനല്ലാതെ, ധർമ്മിഷ്ടനല്ലാത്ത രാവണൻ തന്റെ കേവലമായ ലൗകിക തൃഷ്ണയ്ക്ക് വേണ്ടി മാത്രം അന്യസ്ത്രീയെ അപഹരിച്ചുകൊണ്ടു വരികയും അതിന് രാജ്യത്തിന്റെ തന്നെ വിശാല താൽപ്പര്യങ്ങൾ ബലികൊടുക്കുകയും ചെയ്യുന്നതിനെ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം ഈ സഹോദരങ്ങൾ വിമർശനബുദ്ധ്യാ രാവണനെ പറഞ്ഞു മനസിലാക്കി കൊടുക്കുന്ന സന്ദർഭം നമുക്കിവിടെ കാണുവാൻ സാധിക്കും. 


“ജീവിച്ചു ഭൂമിയില്‍ വാഴ്കെന്നതില്‍ മമ
ദേവത്വമാശു കിട്ടുന്നതു നല്ലതും
ഇപ്പോള്‍ ഭവാന്‍ ചെയ്ത കര്‍മ്മങ്ങളൊക്കെയും
ത്വല്‍ പ്രാണഹാനിക്കുതന്നെ ധരിക്ക നീ.."


എന്ന് കുംഭകർണ്ണൻ രാവണനെ സ്നേഹപൂർവ്വം ഉപദേശിക്കുകയാണ്.  ഈ ഉപദേശം ചെവിക്കൊള്ളാത്ത രാവണനെ, സ്വാർത്ഥലാഭത്തിനായി രാജ്യതാല്പര്യത്തെ തമസ്കരിക്കുന്നത് തന്റെ തന്നെ നാശത്തിനടവരുത്തുമെന്ന് പറഞ്ഞുകൊണ്ട്, ഗത്യന്തരമില്ലാതെ സഹോദരനുവേണ്ടി യുദ്ധത്തിനായി ഇറങ്ങിപുറപ്പെടുന്ന കുംഭകർണ്ണനെയാണ് നമുക്കിവിടെ കാണുവാനാകുന്നത്. 

തുടർന്ന് വരുന്ന വിഭീഷണൻ കുറേകൂടി പ്രായാഗികമതിയായ രാഷ്ട്ര തന്ത്രജ്ഞനിന്നവണ്ണമാണ് രാവണനെ ഉപദേശിക്കുന്നത്. തനിക്കു ഹിതകരമായ കാര്യങ്ങൾ മാത്രം പറഞ്ഞു, അധർമ്മത്തിന്റെ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ തയ്യാറാകാത്ത ബന്ധുക്കൾ, ആപത്തു വരുമ്പോൾ അടുത്തുണ്ടാവില്ലെന്നും അധർമ്മത്തിലൂടെയുള്ള രാജാവിന്റെ ചര്യ  രാജാവിനും അതുവഴി രാജ്യത്തിന്റെയും നാശത്തിന് ഇടവരുത്തുമെന്നും വിഭീഷണൻ രാവണനെ ഓർമ്മപ്പെടുത്തുന്നു.   ഈ ഉപദേശങ്ങളൊക്കെ ചെവിക്കൊള്ളാത്ത രാവണൻ വിഭീഷണനെ ഭീഷണിപ്പെടുത്തുകയും 


‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേൽക്കയിലേതുമേ.
പോരുമിവനോടിനി ഞാൻപറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.


എന്ന് പറഞ്ഞുകൊണ്ട് വിഭീഷണൻ ശ്രീരാമ സവിധത്തിലേക്ക് എത്തിച്ചേരുന്നു.


ഈ ഭാഗങ്ങളിലൂടെ,  കേവലം വ്യക്തിതാല്പര്യങ്ങൾക്കുപരിയായി രാജ്യതാൽപ്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ രാമായണത്തിന്റെ സന്ദേശമായി നമുക്ക് പറഞ്ഞു തരുന്നു. സ്വാർത്ഥലാഭത്തിനുവേണ്ടി രാജാവിനെ തന്റെ അധർമ്മപ്രവർത്തികളെയെല്ലാം  ന്യായീകരിച്ചു പിന്താങ്ങുന്ന ബന്ധുജനങ്ങളുടെ പ്രവർത്തി ആത്യന്തികമായി രാജ്യഹിതത്തിനും അതുവഴി രാജാവിനുതന്നെയും നാശം വരുത്തുമെന്ന യാഥാർഥ്യം അടിവരയിട്ടു പറയുന്നു. ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ ആശയങ്ങൾ എത്രത്തോളം പ്രസക്തമാണെന്നും നമുക്ക് വിലയിരുത്താവുന്നതാണ്.  



ബുധനാഴ്‌ച, മേയ് 17, 2023

സർവ്വീസ് സംഘടനകൾക്ക് എന്ത് പ്രസക്തി?

    ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്, ജനാധിപത്യ വ്യവസ്ഥിതിയിൽ ഉള്ള വ്യവസ്ഥാപിത ഘടകങ്ങൾ ജനകീയമാകുമ്പോഴാണ് അല്ലെങ്കിൽ ജനാധിപത്യപരമായി പ്രവർത്തിക്കുമ്പോഴാണ്. അത്തരം ഘടകങ്ങൾ, അല്ലെങ്കിൽ ജനകീയ പ്രസ്ഥാനങ്ങൾ ആണ്, ഒരോ രാഷ്ട്രീയ സംഘടനകളും, സർവ്വീസ് സംഘടകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകളും. ഇത്തരം സംഘടനാസംവിധാനങ്ങൾ എല്ലാം ജനാധിപത്യപരമായി വേണം പ്രവർത്തിക്കാൻ. അല്ലെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് മാറ്റം വരുത്തും, അതുവഴി ജനാധിപത്യത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യും. 

    പൂർണ്ണമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജനാധിപത്യസ്വഭാവത്തിനെപറ്റി ഇപ്പോൾ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം ഒരു രാഷ്ട്രീയസംഘടനയുടെ പൊതുവെയുള്ള സ്വഭാവം, ആ പ്രസ്ഥാനത്തിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട വസ്തുതകളും പ്രഖ്യാപിതലക്ഷ്യങ്ങളും, അവയുടെ പ്രവർത്തന സ്വഭാവവും മറ്റുമാണ്. ഇതുമായി ഐക്യപ്പെട്ടു പോകുന്നവരായിരിക്കും ഈ പ്രസ്ഥാനങ്ങളുടെ അംഗങ്ങൾ. എന്നാൽ സർവ്വീസ് സംഘടനകൾ ഉൾപ്പടെയുള്ള അവയുടെ പോഷകസംഘടനകൾ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ പ്രത്യേകമായ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഓർക്കുക, ഇവിടെ പറഞ്ഞിരിക്കുന്ന അവകാശങ്ങളും താൽപ്പര്യങ്ങളും തീർച്ചയായും സമൂഹത്തിന്റെ വിശാലമായ താൽപ്പര്യങ്ങളും അവകാശങ്ങളും ഹനിച്ചുകൊണ്ടാകരുത്, അതായത് തീവ്രസ്വഭാവമുള്ള സംഘടന സ്വഭാവം (militant trade unionism) ആകരുത് എന്നർത്ഥം. എന്നാൽ നിയമപരവും തൊഴിൽപരവും സാമൂഹികവുമായ, അർഹമായ എല്ലാ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കാൻ കെൽപ്പുള്ള സംഘടനകളായിരിക്കണം, ഇത്തരം സംഘടനകൾ അല്ലെങ്കിൽ സർവീസ് സംഘടനകൾ. അതല്ലാതെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ 'ആവശ്യങ്ങളും അവകാശനങ്ങളും' സംരക്ഷിക്കുവാനുള്ള വെറും ഉപകരണങ്ങൾ ആകരുത്. അത് തങ്ങളുടെ യഥാർത്ഥ ശക്തിയായ അംഗങ്ങളുടെ മേൽപ്പറഞ്ഞ അർഹമായ  ആവശ്യങ്ങളെയും അവകാശങ്ങളെയും ഹനിച്ചുകൊണ്ട് എടുക്കുന്ന ഒരു നിലപാടാണ് എന്നുള്ളതിൽ യാതൊരു തർക്കവുമില്ല. അവിടെ ജനാധിപത്യം ധ്വംസിക്കപ്പെട്ടു എന്ന് വേണം കരുതാൻ. അത്തരം സംഘടനകൾ കൊണ്ട് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങൾക്കോ, സമൂഹത്തിനോ, ഹിതകരമായ ഒരു പ്രവർത്തിയും ചെയ്യുന്നുവെന്ന് അവകാശപ്പെടാൻ യാതൊരു അർഹതയുമില്ല. 

    കേവലം സ്ഥാനമാനങ്ങൾക്കോ പദവികൾക്കോവേണ്ടി അംഗങ്ങളുടെ അർഹമായ അവകാശങ്ങൾ തമസ്കരിക്കുന്ന 'നേതാക്കന്മാരാണ്' സർവ്വീസ് സംഘടനകളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നത്. മാത്രമല്ല, യാഥാർഥ്യങ്ങളെ സമർത്ഥമായി മൂടിവച്ചുകൊണ്ട് തങ്ങളുടെ ഭാഗം ഭംഗിയായി ന്യായീകരിക്കുവാൻ കഴിയുന്നവരാണ് (ആടിനെ പട്ടിയാക്കാൻ കെൽപ്പുള്ളവർ)  ഇന്ന് പൊതുവെ നേതാക്കന്മാരായി അവരോധിക്കപ്പെടുന്നവർ എന്നുള്ളത് വിധിവൈപരീത്യം. അവർ, സംഘടനയുടെ സാമാന്യ അംഗങ്ങളെ പ്രതികരണശേഷിയില്ലാത്ത അടിമത്തമനോഭാവത്തിൽ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക വിരുത് കാട്ടുന്നവരാണ്. സംഘടനയിലെ സാമാന്യ അംഗങ്ങളുടെ ആവശ്യങ്ങളോ അവകാശങ്ങളോ ഒരിക്കലും ചർച്ചചെയ്യപ്പെടുകയോ, അഥവാ (പേരിന്) ചർച്ചചെയ്താൽ തന്നെ, അത് ഒരു സമ്മർദ്ദ തന്ത്രം എന്ന നിലയിൽ രാഷ്ട്രീയ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ട് അത്തരം അവകാശങ്ങൾക്ക് അംഗീകാരം നേടുവാനോ, ഇക്കൂട്ടർ ശ്രമിക്കാറില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. അവർ, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളുടെ അർഹമായ ആവശ്യങ്ങളെ, തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരുടെ സ്വാർത്ഥമായ രാഷ്ട്രീയ മോഹങ്ങൾക്ക് മുൻപിൽ അടിയറ വയ്ക്കുന്നതോടെ സംഘടനയുടെ ജനാധിപത്യബോധം ഇല്ലായ്മചെയ്യപ്പെടുന്നു. ഇവിടെ ജനാധിപത്യത്തിന് എന്ത് പ്രസക്തി? ഇത്തരം സംഘടനകൾക്ക് എന്ത് പ്രസക്തി? കുഞ്ഞാമൻ സാർ പറഞ്ഞതുപോലെ ' ജനങ്ങൾക്ക് വലിയ പങ്കില്ലാത്ത ഒരു വ്യവസ്ഥിതിയാണ് ജനാധിപത്യം' എന്ന് അടിവരയിട്ട് പറയേണ്ടി വരും, അല്ലെങ്കിൽ ജനാധിപത്യത്തെ  കൊല്ലുന്നത് ഇത്തരം സംഘടനാ സംവിധാനങ്ങളാണ് എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വാദിക്കേണ്ടി വരും.  

വ്യാഴാഴ്‌ച, ജൂലൈ 05, 2018

കാമ്പസുകള്‍ കലാപ ഭൂമിയാകുമ്പോള്‍...


കേരള സമൂഹം കാലങ്ങളായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്, കാമ്പസുകളില്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയം വേണമോ എന്നത്. ഈ ചര്‍ച്ച അഭംഗുരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു; ഒരു ദിശാബോധവുമില്ലാതെ. കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജ് കാമ്പസില്‍ നടന്ന ദാരുണമായ കൊലപാതകം, ഈ ചര്‍ച്ചയെ സജീവമാക്കുന്നുണ്ടെങ്കിലും, ചര്‍ച്ച എവിടെയുമെത്താതെ ഇരുട്ടില്‍ തപ്പുന്ന ഒരു പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നത്. ഒരു കാര്യം ശ്രദ്ധേയമാണ്; മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഒന്നും കാമ്പസ് രാഷ്ട്രീയത്തിന് എതിരല്ല. എന്നാല്‍, കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ രീതി, ലക്ഷ്യം, ഫലം എന്നിവയൊന്നും ഇവര്‍കൂടി പങ്കാളികളാകുന്ന ചര്‍ച്ചകളില്‍ വേണ്ടത്ര പരാമര്‍ശിക്കപ്പെടുന്നില്ല എന്നുള്ളത് ഗൌരവമായി എടുക്കേണ്ട വസ്തുതയാണ്.  

എന്തിനാണ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം? പുതിയ തലമുറ എന്നനിലയില്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു രാഷ്ട്രീയ അവബോധം ഉണ്ടാവുക എന്നത് ആവശ്യം വേണ്ട സംഗതിയാണ്. മാത്രമല്ല, ജനാധിപത്യപ്രക്രിയയെപ്പറ്റി കുട്ടികളില്‍ പ്രായോഗിക പരിചയം വളര്‍ത്തിയെടുക്കുക എന്നതും വളരെ ഗൌരവമായ കാര്യമാണ്. തെരഞ്ഞെടുപ്പ്, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ പുതുതലമുറ ആദ്യമായി അറിവ് നേടുന്നത്, അതും പ്രായോഗികതലത്തില്‍ത്തന്നെ, കാമ്പസുകളില്‍ നിന്നാണെന്നുള്ളത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. താത്വികമായി, വിദ്യാര്‍ത്ഥിരാഷ്ട്രീയം വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായി ഉണ്ടാകേണ്ടതാണെന്നുള്ളത് നിസ്തര്‍ക്കമായ വിഷയമാണ്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും, ഇന്നത്തെ കാമ്പസുകളില്‍, നിലവിലുള്ള വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് യഥാര്‍ത്ഥമായ രാഷ്ട്രീയ അവബോധം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ടോ? അതുവഴി ജനാധിപത്യഅവകാശങ്ങള്‍ സംരക്ഷിക്കാനും, ജനാധിപത്യത്തെ ശക്തിപ്പെടുത്താനും സാധിക്കുന്നുണ്ടോ? ഇന്നത്തെ കാമ്പസുകളെ നാം അടുത്തറിഞ്ഞാല്‍ മനസിലാകുന്ന കാര്യം ഇതാണ്. കാമ്പസിലെ വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തകര്‍, പ്രാദേശികമോ അതിലുപരിയുമോ ആയ രാഷ്ട്രീയ സംഘടനാനേതാക്കളുടെ കേവലം ചട്ടുകങ്ങളായി അധപതിച്ചു എന്നുള്ളതാണ്. സ്വാഭാവികമായും അവരുടെ രാഷ്ട്രീയലക്ഷ്യം, വിദ്യാഭ്യാസമേഖലയുടെ ഉന്നമനമോ, അല്ലെങ്കില്‍ ഈ മേഖലയിലെ യഥാര്‍ത്ഥങ്ങളായ പ്രശ്നങ്ങളെ പരിഹരിക്കുക എന്നതോ ആവില്ല; മറിച്ച്, താന്താങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഇംഗിതം കാത്ത് സൂക്ഷിക്കുക, അതതു രാഷ്ട്രീയ സംഘടനകള്‍ക്ക് ഭൌതികമായ വളര്‍ച്ച ഉണ്ടാക്കികൊടുക്കുക എന്നീ നിലകളിലേക്ക്  ചുരുങ്ങിപോയിരിക്കുന്നു. ഈ സംഘടനയുടെ പേരിലുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളെ യഥാര്‍ത്ഥത്തിലുള്ള വിദ്യാര്‍ത്ഥിപ്രതിനിധികളായി കാണാന്‍ സാധിക്കില്ല; മറിച്ച് വിദ്യാഭ്യാസമേഖലക്കു വെളിയിലുള്ള രാഷ്ട്രീയ യജമാനന്‍മാരുടെ കിങ്കരന്‍മാരായെ കാണാന്‍ സാധിക്കൂ. സ്വാഭാവികമായും വിദ്യാഭ്യാസമേഖലയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളും വിദ്യാഭ്യാസമേഖലയുടെ പുരോഗതിയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും ഇവര്‍ക്കജ്ഞാതങ്ങളാണ്; അല്ലെങ്കില്‍ അവ ഇവരുടെ പരിഗണനയില്‍ വരുന്ന വിഷയങ്ങളല്ല. അതായത് വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ജനാധിപത്യപരമായ ഇടപെടലുകള്‍ ഇവരില്‍നിന്നും ഉണ്ടാകുന്നില്ല എന്ന്‍ സാരം.

ഈ അവസ്ഥാവിശേഷം ഒരു വശത്ത് വിദ്യാഭ്യാസമേഖലയെ തളര്‍ത്തുന്നതിനോപ്പം മറുവശത്ത് സാമൂഹികമായ അധഃപതനത്തിനു കാരണമാവുകയും ചെയ്യുന്നു. നമ്മുടെ കലാലയങ്ങളില്‍ ഓരോ വര്‍ഷവും വിവിധങ്ങളായ വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്നതിനായി അഡ്മിഷന്‍ എടുക്കുന്ന കുട്ടികളില്‍, ചെറുതെങ്കിലും സാരവത്തായ ഒരു വിഭാഗം വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാത്രം ലക്ഷ്യമാക്കി വരുന്നവരാണ്. വിദ്യാഭ്യാസം അവരുടെ ലക്ഷ്യമോ അവകാശമോ ഒന്നുമല്ല. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥിയുടെ പ്രച്ഛന്നവേഷം പൂണ്ട രാഷ്ട്രീയ കിങ്കരന്മാര്‍ ആദ്യമായി ചെയ്യുന്നത് അവരുടെ സംഘത്തിലേക്ക് മറ്റ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക എന്നുള്ളതാണ്. സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ മസ്തിഷ്കപ്രക്ഷാളനമുള്‍പ്പെടെയുള്ള പല ക്രിയകളിലൂടെ ഇവര്‍ ഇത് സാധിച്ചെടുക്കുന്നു. അതോടൊപ്പം തന്നെ മറ്റ് സംഘടനകളെ ഇല്ലായ്മ ചെയ്യുവാനും ഇവര്‍ ശ്രമിക്കുന്നു. അതും ഇവരുടെ പ്രധാനമായ ഒരു ദൌത്യമാണ്. ജനാധിപത്യത്തിന്‍റെ നഗ്നമായ ധ്വംസനം!

ഈയൊരു സ്ഥിതിവിശേഷത്തില്‍, അധികാരികള്‍ പലപ്പോഴും പ്രബലരായ സംഘടനകല്‍ക്കൊപ്പം നില്‍ക്കുന്നതായാണ് കാണാറ്. ഇതുണ്ടാക്കുന്ന അവസ്ഥാവിശേഷം ഭീകരമാണ്. അതാണ്‌ മഹാരാജാസിലും മറ്റ് പല കാമ്പസുകളിലും കാണുന്ന രാഷ്ട്രീയ അരാജകത്വത്തിന് കാരണം. ലളിതമായി പറഞ്ഞാല്‍, കാമ്പസുകളില്‍ കുട്ടികളെ അവരുടെ ഇഷ്ടത്തിന് (തോന്നിവാസത്തിനു) വിടുന്ന അവസ്ഥ! അവര്‍ തീരുമാനിക്കും; അവര്‍ നടപ്പാക്കും. എതിര്‍ത്താല്‍, എതിര്‍ക്കുന്നവര്‍ അരാഷ്ട്രീയവാദികളാകും, അങ്ങനെയുള്ളവരെ ശാസിക്കാനും അവരുടെ ആത്മവീര്യം തകര്‍ക്കാനും അവര്‍ക്ക് മേലുള്ള അധികാരികളും ഉണ്ടാകും. കൂടാതെ അഭിനവ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും മറ്റും ഇക്കാര്യത്തില്‍ ഈ പ്രച്ഛന്നവേഷധാരികള്‍ക്കൊപ്പവും ഉണ്ടാകും.

നമ്മുടെ പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കേണ്ടവരും, വഴികാട്ടികളായി നില്‍ക്കേണ്ടിയിരുന്നവരും ആയ ഈ മുതിര്‍ന്നവര്‍, തങ്ങളുടെ ഉത്തരവാദിത്തം മറന്ന്‍, സമൂഹത്തിനു അസ്ഥിരതയുണ്ടാക്കുന്ന തലത്തിലേക്ക്  ഇവരെ തെറ്റായി നയിച്ച് കാമ്പസുകളില്‍ അരാജകത്വം വളര്‍ത്തുന്നു; ഈ കുട്ടികളെ അറിവില്ലായ്മയിലേക്ക് നയിച്ച് കൊലക്ക് കൊടുക്കുന്നു.



സാമൂഹികസുരക്ഷ (social security), അത്ര മികച്ചതൊന്നുമല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും രാത്രികാലങ്ങളില്‍, കാമ്പസുകളില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ (അദ്ധ്യാപകര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍) നിയന്ത്രണമില്ലാതെ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നുള്ളത് ഗൌരവമായി കാണേണ്ട സംഗതിയാണ്. അങ്ങിനെയൊരു അവസ്ഥാവിശേഷമുള്ളതുകൊണ്ട് മാത്രമാണ് ക്രിമിനലുകള്‍ കുട്ടികളെ ആക്രമിക്കുന്നതിനും, കൊലപാതകം നടത്തുന്നതിനും പോലും ഇടയായത്. ഈ അവസ്ഥാവിശേഷം സംജാതമാക്കുന്ന വ്യവസ്ഥിതി ഉണ്ടാകുന്നതിനു കാരണക്കാരായവരും ഈ ക്രിമിനലുകള്‍ക്കൊപ്പം കുറ്റക്കാരാണെന്ന്‍ പറയാം. കാമ്പസുകളിലെ ഈ സ്ഥിതി കേരളം അതീവ ഗൌരവത്തോടെ കാണ്ടേണ്ട കാലം അതിക്രമിച്ചു. ഒരര്‍ത്ഥത്തില്‍, നാം കുട്ടികളെ കൊലക്കു കൊടുക്കുകയാണ്. നന്‍മയുള്ള ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കേണ്ട ഈ കുട്ടികള്‍ എങ്ങുമെത്താതെ, അധപതനത്തിന്‍റെ മാര്‍ഗത്തിലൂടെ സാമൂഹിക സുരക്ഷിതത്തിനു ഭീഷണിയുള്ള ഒരു വിഭാഗമായി മാറുന്നു. അതിലൂടെ എത്ര കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലായ്മ ചെയ്യപ്പെടുന്നത്? ഈ പകപോക്കല്‍ രാഷ്ട്രീയ കാട്ടാളത്തം അവസാനിക്കാതെ, കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല പുരോഗമിക്കുകയുമില്ല; നമ്മുടെ സാമൂഹിക ജീവിതം മികവിലേക്ക് ഉയരുകയുമില്ല.

-   പ്രസാദ്‌. എസ്

തിങ്കളാഴ്‌ച, ഡിസംബർ 08, 2014

ചുംബനസമരത്തിന്‍റെ നീതിബോധം


ഒരു നാടിന്‍റെ സാംസ്കാരിക പുരോഗതിയെ എങ്ങനെ വിലയിരുത്താം? ഏത് അളവുകോലുകൊണ്ടാണ് സംസ്കാരത്തെ അല്ലെങ്കില്‍ സാംസ്കാരിക പുരോഗതിയെ അളക്കാന്‍ സാധിക്കുക? എല്ലാ ദേശങ്ങള്‍ക്കും, രാജ്യങ്ങള്‍ക്കും, മൊത്തത്തില്‍ മാനവരാശിക്കു മുഴുവനായും ഉപയോഗിക്കാന്‍ തക്ക ബലമുള്ള' അളവുകോലായി ഒന്നുണ്ടാകുമോ? ഇങ്ങനെ ചില ചോദ്യങ്ങളും സംശയങ്ങളും മനസ്സില്‍ തോന്നാന്‍ കാരണം, നമ്മുടെ പൊതുമണ്ഡലത്തില്‍ അടുത്തകാലത്തായി ഉയര്‍ന്നു  വന്ന  ചില സമരരീതികളും തുടര്‍ന്ന്  മുഖ്യധാരാ മാധ്യമങ്ങളിലും പൊതുവേദികളിലുമുണ്ടായ ചര്‍ച്ചകളുമാണ്. മറ്റൊുമല്ല, ‘ചുംബനസമരവും തുടര്‍ന്ന്   സംഭവിച്ച ആലിംഗന'സമരവുമാണ് വിഷയം.
ഒരു വശത്ത് ചുംബനം' എന്ന ക്രിയയുടെ വിശുദ്ധിയും അതിന്‍റെ വൈകാരികമായ (emotional) പ്രാധാന്യത്തെയും ഉയര്‍ത്തിക്കാട്ടി, അത് അവകാശം എന്ന നിലയില്‍ (അവകാശം എന്നാല്‍, എവിടെയും - പൊതുവേദിയില്‍ - ആര്‍ക്കും ഈ ക്രിയയില്‍ ഏര്‍പ്പെടാനുള്ള അവകാശം) അംഗീകരിക്കപ്പെടേണ്ടതിനെക്കുറിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാനുള്ള ശ്രമവുമായി ഒരു വിഭാഗം. മറുവശത്ത്, ഇത് കേവലം ആഭാസമാണ്; മറയ്ക്കേണ്ടത് മറച്ചുകൊണ്ടുതന്നെവേണം നിര്‍വഹിക്കാന്‍. ഇത്തരം വൈകാരിക പ്രകടനം പൊതുവേദിയില്‍ നടത്തുന്നത്  അന്തസ്സിന് (സംസ്കാരത്തിന് എന്ന് കൂട്ടിവായിക്കുക) ചേര്‍ന്നതല്ല  എന്ന മുറവിളിയുമായി മറ്റൊരു വിഭാഗം. ഇവിടെ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് മനസ്സിലാക്കുവാന്‍ വെപ്രാളപ്പെടുന്ന ഒരു വലിയ വിഭാഗം നിശബ്ദരായി തങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുവാന്‍ ശ്രമിക്കുന്നു.



ഈ ഒരു സാഹചര്യം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുവാനുണ്ടായതിന്‍റെ കാരണം സാമൂഹികവിരുദ്ധരുടെ അടുത്ത കാലത്തുണ്ടായ ചില പ്രവര്‍ത്തനമാണെന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ കുറേക്കാലമായി സദാചാര' പ്രവര്‍ത്തികള്‍ ഉറപ്പുവരുത്തുതിന് എന്ന മറവില്‍ നടമാടുന്ന ചില സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളുടെ തുടര്‍ച്ച. ഇത്തരക്കാര്‍ സദാചാര' പോലീസ് എന്ന ഓമനപേരില്‍ അറിയപ്പെടുന്നു. ഒരര്‍ത്ഥത്തില്‍പ്പറഞ്ഞാല്‍ ഇവര്‍ നിയമം കൈയ്യിലെടുക്കുന്ന ഒരു സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നു. അതായത് നിയമപരിപാലകരുടെ അഭാവത്തില്‍ നിയമം നടത്താന്‍ ഉത്തരവാദിത്വമുള്ളവര്‍ എന്ന മട്ടില്‍ പെരുമാറുന്നു. ഇവിടെ നിയമം എന്നത് നിര്‍വചിക്കപ്പെടുന്നത് ഇത്തരം സാമൂഹിക വിരുദ്ധരുടെ മനോധര്‍മ്മമനുസരിച്ചാണ്. അതുകൊണ്ടുതന്നെ സാമൂഹിക വിരുദ്ധമായ പ്രവര്‍ത്തി എന്നുമാത്രമേ ഇത്തരം പ്രവര്‍ത്തികളെ വ്യാഖ്യാനിക്കാനാകൂ.

ഏറെ വിമര്‍ശിക്കപ്പെട്ട ഇത്തരം ഒരു പ്രവര്‍ത്തിയായിരുന്നു, അടുത്ത കാലത്ത് കോഴിക്കോട്ട് ഒരു ഹോട്ടലിന്‍റെ കുറേഭാഗം, സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തത്. ഏതോ പ്രണയ ജോഡികള്‍ സദാചാര' വിരുദ്ധ നടപടിയില്‍ ഏര്‍പ്പെടുന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ഒത്താശ ചെയ്തു എന്നാരോപിച്ചാണ് ഈ ഹോട്ടലിന്‍റെ ചില ഭാഗങ്ങള്‍ അടിച്ചു തകര്‍ത്തത്. ഇവിടെ സദാചാര വിരുദ്ധ നടപടി ഈ പ്രണയ ജോഡികളുടെ പ്രവര്‍ത്തിയാണോ, അതോ ഈ പ്രവര്‍ത്തിക്ക് ഒത്താശ ചെയ്ത ഹോട്ടല്‍ ജീവനക്കാരുടെ ഇടപെടലാണോ, അതോ ഈ സദാചാര പ്രവര്‍ത്തി മൊബൈല്‍ ഫോണ്‍ക്യാമറയിലെടുത്ത് ചാനലിന് കൈമാറിയതാണോ? അതുമല്ലെങ്കില്‍ ഈ സ്വകാര്യ നടപടി പരസ്യപ്പെടുത്തിയ ചാനലിന്‍റെ ഇടപെലാണോ? ഇവിടെ എതിര്‍ക്കപ്പെടേണ്ട ഒരു പ്രധാന കാര്യം, സദാചാര പോലീസ് ചമഞ്ഞെത്തിയ ആള്‍ക്കാരുടെ അക്രമം തന്നെയാണ്. അതേ ഗൗരവത്തില്‍ത്തന്നെ സ്വകാര്യതയെ ക്യാമറയിലാക്കിയ ഞരമ്പുരോഗിയുടെ പ്രവര്‍ത്തിയും, അത് പരസ്യപ്പെടുത്തിയ ചാനല്‍ കാണിച്ച സാമൂഹിക വിരുദ്ധ നടപടിയും എതിര്‍ക്കപ്പെടേണ്ടതായിരുന്നു. ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധ നടപടികളെ ആരും കാര്യമായി എതിര്‍ത്തു കണ്ടില്ല എന്നത് ഒരു വിരോധാഭാസമാണ്. ഇവിടെ ഏറ്റവും ശക്തമായ എതിര്‍പ്പ് ഉണ്ടായത് സദാചാര പോലീസ് ചമഞ്ഞെത്തിയ രാഷ്ട്രീയഗുണ്ടകള്‍ നടത്തിയ അക്രമമെന്നത് സ്വാഭാവികമാണ്. നമ്മുടെ സമൂഹത്തിന്‍റെ സവിശേഷമായ സ്വഭാവമാണ് അത് കാണിക്കുന്നത്‌.

ഇപ്പറഞ്ഞ സാമൂഹിക വിരുദ്ധമായ സദാചാര പോലീസിംഗിനെ എതിര്‍ത്തുകൊണ്ടാണ് പുത്തന്‍ സമരമുറയായ ചുംബന' സമരം അരങ്ങേറിയത്. അപ്പോള്‍ പ്രസക്തമായ ചോദ്യം ചുംബനം എന്ന ക്രിയ ഏതര്‍ത്ഥത്തില്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അത് അമ്മയും കുഞ്ഞും തമ്മിലുള്ളതാണോ? സഹോദരങ്ങള്‍ തമ്മിലുള്ളതാണോ, അതോ സുഹൃത്തുക്കള്‍ തമ്മിലുള്ളതാണോ, അതുമല്ല പ്രണയജോഡികള്‍ തമ്മിലുള്ള ചുംബനമാണോ എന്നുള്ളതാണ്. പ്രധാനമായും സാമൂഹിക വിരുദ്ധ സദാചാര പോലീസിനെ ചൊടിപ്പിക്കുന്നത് പ്രണയ ജോഡികള്‍ തമ്മിലുള്ള ചുംബനമായിരിക്കണം. സുഹൃത്തുക്കള്‍ തമ്മിലുള്ള ചുംബനവും (പ്രത്യേകിച്ചും ആണ്‍സുഹൃത്തും പെണ്‍ സുഹൃത്തും) തെറ്റിദ്ധരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം/സൗഹൃദം നിര്‍ണ്ണയിക്കുതില്‍ സ്പര്‍ശനത്തിനുള്ള പങ്ക് നിസ്തുലമാണ്. അതില്‍തന്നെ ചുംബനത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ചുംബനത്തിലൂടെ വൈകാരികമായ അടുപ്പമാണ് സ്ഥാപിക്കുക. വിവിധങ്ങളായ ചുംബനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം അര്‍ത്ഥം തന്നെയുണ്ട്. ഈ അവസരത്തില്‍ ചുംബനത്തിന്‍റെ മനഃശാസ്ത്രത്തെപ്പറ്റി കൂടുതലായി സൂചിപ്പിക്കേണ്ടതിന്‍റെ ആവശ്യമില്ല. ഇവിടെ ആണും പെണ്ണും തമ്മിലുള്ള ചുംബനമാണ് വില്ലന്‍. ഒരേ ലിംഗത്തില്‍ തന്നെയുള്ളവര്‍ ചുംബിക്കുന്ന തിന്‍റെ നാനാര്‍ത്ഥതലങ്ങള്‍ ഇപ്പോഴത്തെ സദാചാര'വാദികള്‍ കണക്കിലെടുക്കുമെന്നു തോന്നുന്നില്ല. പാശ്ചാത്യനാടുകളിലെ സദാചാരവാദികളുടെ മുഖ്യപ്രശ്നം അതാണ്! അതവിടെ നില്ക്കട്ടെ.


ഈ സദാചാര പോലീസിന്‍റെ സമാനമായ സാമൂഹിക വിരുദ്ധ പോലിസിംഗ് മറ്റു മേഖലകളിലും സാധാരണമാണ്. നിയമവാഴ്ചയുള്ള ഒരു രാജ്യത്ത് നിയമപാലകരല്ലാത്തവര്‍ പലപ്പോഴും നിയമം കയ്യിലെടുക്കുന്ന അവസ്ഥ തീര്‍ച്ചയായും സാമൂഹിക വിരുദ്ധം തെയാണ്. നമ്മുടെ പല കോളേജ്/യൂണിവേഴ്സിറ്റി ക്യാമ്പസുകളും അതിനുദാഹരണമാണ്. ചില പ്രത്യേക വിഭാഗ(പലപ്പോഴും രാഷ്ട്രീയ സംഘടനകള്‍)ത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ നിയമം കയ്യിലെടുക്കുന്ന അവസ്ഥ. അവര്‍ തീരുമാനിക്കും വിദ്യാര്‍ത്ഥികളുടെ ക്യാമ്പസിലെ ജീവിതം. ഇലക്ഷന് ആരു മത്സരിക്കണം, മത്സരിക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഇത്തരം സംഘടനകളാണ്. എതിര്‍ഗ്രൂപ്പിലുള്ളവര്‍ക്ക് അല്ലെങ്കില്‍ ഈ ഗ്രൂപ്പില്‍പ്പെടാത്തവര്‍ക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത അവസ്ഥ. എതിര്‍ഗ്രൂപ്പിലെ ആളാണ് എന്നതുകൊണ്ടുമാത്രം തല്ലുകിട്ടുന്ന അവസ്ഥ. ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുറ്റം എന്നകണക്കേ തങ്ങളുടെ എതിര്‍ഗ്രൂപ്പിനെ അടച്ചെതിര്‍ത്ത് ക്യാമ്പസില്‍ പ്രവര്‍ത്തിക്കാനനുവദിക്കാതെ തികച്ചും ജനാധിപത്യധ്വംസനം നടത്തു അവസ്ഥ, കേരളത്തിലെ പല പ്രമുഖ ക്യാമ്പസുകളുടെയും ദുര്യോഗമാണ്. സദാചാരപോലീസും, ഇത്തരം (അ)രാഷ്ട്രീയ പ്രവര്‍ത്തനവും തമ്മില്‍ എന്താണു വ്യത്യാസം? ഇത്തരം പീറ രാഷ്ട്രീയ നിലപാടിനെയും സമൂഹം എതിര്‍ത്ത് തുരത്തിയോടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാനമായ സാമൂഹിക വിരുദ്ധപോലീസിംഗ് ഇങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലായി ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും. ഏതുതരത്തിലുള്ള സാമൂഹിക വിരുദ്ധ പോലീസിംഗും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. ഇത്തരം പ്രവണത വര്‍ദ്ധിച്ചു വരുന്നതിന്‍റെ മുഖ്യകാരണം നിയമവാഴ്ച വേണ്ടത്ര പ്രയോഗത്തില്‍ വരാത്തതിനാലാണെന്നു ശങ്കിക്കേണ്ടിയിരിക്കുന്നു.

ഇനി പുതിയ സമരമാര്‍ഗ്ഗത്തിന്‍റെ യുക്തിയെപ്പറ്റി വിശകലനം ചെയ്യാം. ആണും പെണ്ണും തമ്മിലുള്ള ചുംബനം പരസ്യമായപ്പോള്‍ അതിനെതിരെ സാമൂഹിക വിരുദ്ധരായ ഒരു കൂട്ടം ആള്‍ക്കാര്‍ ശക്തമായ എതിര്‍പ്പിലൂടെ തങ്ങളുടെ നിലപാടു വ്യക്തമാക്കുന്നു. ചുംബനം എന്നത് നിയമപരമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയൊന്നുമല്ല. അപ്പോള്‍ ഇത്തരമൊരു അന്ധമായ എതിര്‍പ്പ് തികച്ചും സാമൂഹിക വിരുദ്ധമെന്നേപറയേണ്ടൂ. ഈയൊരുതലത്തിലുള്ള സദാചാര പോലീസിംഗിനു ശക്തമായ മറുപടി കൊടുക്കുതിനാണ് പൊതുവേദിയില്‍ പരസ്യമായി ചുംബിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഒത്തുകൂടിയത്. ഈ ഒരു സമരത്തോടെ, ചുംബനം പരസ്യമായി ചെയ്യാവുന്ന കൃത്യമായി അംഗീകരിക്കണം എന്ന ഒരു ആഹ്വാനം ഉണ്ടായതുപോലെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലൂടെ മനസിലാക്കുവാനായത്. യഥാര്‍ത്ഥത്തില്‍, ചുംബനം സാമൂഹികമായോ ധാര്‍മ്മികമായോ തെറ്റായ സംഗതിയാണെന്ന് പറഞ്ഞു കേട്ടിട്ടില്ല. ചുംബനം പോലെ വൈകാരികമായ/ ഊഷ്മളമായ ഒരു പ്രവര്‍ത്തിയെ മാര്‍ക്കറ്റിംഗിനായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ/ ബന്ധത്തിന്‍റെ ഊഷ്മളതയാണ് ചുംബനത്തിലൂടെ കൈമാറുത്. അത് തികച്ചും സ്വകാര്യമായ (തികച്ചും വ്യക്തിപരം) ഒരു സംഗതിയാണ്. അത്, ഇത്തരത്തില്‍ public gimmickലൂടെ പ്രതിഷേധത്തിന്‍റെ ഒരു വഴി'യാക്കിയത് ഒരുതരംതാണപ്രവര്‍ത്തിതന്നെയാണ്. കോഴിക്കോട്ടെ സംഭവത്തിലെ അഭിനവ സദാചാരവാദികള്‍ക്ക് ചുട്ടമറുപടി കൊടുക്കുവാനായി അനുവര്‍ത്തിച്ച രീതി ശരിയായില്ലെന്നു മാത്രമാണ് ഇവിടെ ഉദ്ദേശിച്ചുള്ളൂ. സാമൂഹിക നീതി എന്ന ലക്ഷ്യം മു ന്നില്‍ കണ്ടാണെങ്കില്‍ എത്രയോ ക്രിയാത്മകമായി ഇവര്‍ക്കു പ്രതികരിക്കാമായിരുന്നു. പക്ഷെ അവിടെ വിപണി' ലഭിക്കണമെന്നു നിര്‍ബന്ധമില്ല. ഈ രീതിയില്‍ സമരം ചെയ്തതിലൂടെ ഇന്നത്തെ വിപണന തന്ത്രം ഏതു രീതിയിലാവണം എന്ന് ഇവര്‍ അടിവരയിട്ടു സമര്‍ത്ഥിക്കുകയാണ്. ഒരുതരം അന്ധമായ പാശ്ചാത്യ അനുകരണം. പല പാശ്ചാത്യ നാടുകളിലും ജന/മാധ്യമ/ലോക ശ്രദ്ധ ലഭിക്കുതിനായി ഇത്തരം പല സമരമുറകളും കാണാറുണ്ട്. അതൊക്കെത്തന്നെ തങ്ങളെ തങ്ങള്‍ത്തന്നെമാര്‍ക്കറ്റ് ചെയ്യു ന്ന ഒരു പ്രവണതമാത്രമാണ്. ഇനി സാമൂഹിക നീതി എന്ന ലക്ഷ്യമാണ് പ്രധാന ദര്‍ശനമെങ്കില്‍ ഇതിനേക്കാള്‍ (സദാചാര പോലീസിംഗ്) എത്രയോ ദാരുണമാണ് സാമൂഹികമേഖലയില്‍ കാണുന്ന പല കുഴപ്പങ്ങളും. ഇങ്ങ് വില്ലേജ് ഓഫീസ് മുതല്‍, അങ്ങ് മന്ത്രിമാരുടെ ഓഫീസ് വരെ നീളുന്ന പാവപ്പെട്ടവരുടെ കീശ കാലിയാക്കുന്ന അഴിമതി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ദുരിതം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമം, പ്രായമായ അച്ഛനെയും അമ്മയെയും നടതള്ളുന്ന മക്കളുടെ പെരുമാറ്റം, അങ്ങനെ എന്തൊക്കെ, എന്തൊക്കെ?  ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് എതിരായ ഒരു പ്രതിഷേധ സ്വരമുയര്‍ത്തിയാല്‍ അതിനൊന്നും ഒരു മാര്‍ക്കറ്റ് ഉണ്ടാകണമെന്നില്ല. ഇങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങള്‍ അര്‍ഹമായ പരിഗണനയില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ച് പ്രതിഷേധത്തിന്‍റെ സമരമാര്‍ഗവുമായി പോകാന്‍ ആര്‍ക്കാണ് നേരം? യുവത്വത്തിന്‍റെ വലിയ ശക്തി ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ഗതി തിരിഞ്ഞു വന്നിരുന്നുവെങ്കില്‍ നമ്മുടെ നാട് എത്രയോ നന്നായി വരുമായിരുന്നു.

ഇതിനിടയില്‍ ഈ സമരമുറയെ പരിഹസിച്ചുകൊണ്ട്/എതിര്‍ത്തുകൊണ്ട് വലിയ പ്രതിഷേധമുണ്ടായി. സാംസ്കാരിക അധ:പതനം; സംസ്കാരത്തിനു യോജിക്കാത്ത സമരമുറ എന്നിങ്ങനെ. നമ്മുടെ സംസ്കാരം എന്തെന്നുള്ളതായി അപ്പോഴത്തെ ആലോചന. ചിലര്‍ പതിറ്റാണ്ടുകള്‍ പിറകോട്ടു പോയി. മാറുമറയ്ക്കല്‍ സമരത്തിന്‍റെ കാര്യം പറയുകയുണ്ടായി. അതോടൊപ്പം ഉച്ചനീചത്വത്തിന്‍റെ കാണാപ്പുറങ്ങള്‍ പലതും ഓര്‍ത്തെടുത്തു. ഇതൊക്കെയാണോ നമ്മുടെ സംസ്കാരം എന്നു ചിലര്‍ വാദിച്ചു. ഈ സംസ്കാരത്തിലേക്കു നമ്മള്‍ മടങ്ങി പോകണമോ എന്നും ചിലര്‍ ചോദിച്ചു. നാം ഒരു കാര്യം മനസ്സിലാക്കണം, സംസ്കാരം എന്നത് ഒരു ചെറിയ കാലയളവുകൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന ഒന്നല്ല. സംസ്കാരം എന്നതിലുപരി ധാര്‍മ്മികം എന്ന ആശയത്തിലൂടെ ഈ പ്രശ്നം കൈകാര്യം ചെയ്യാവുതാണ് നല്ലതെന്നു തോന്നുന്നു. കാരണം ഒരു സംസ്കാരം നല്ലതോ മോശമോ എന്നു പറയുക എളുപ്പമല്ല. അതിനു സഹായിക്കുന്ന ഒരു പൊതുഅളവുകോല്‍ ഇല്ല എന്നുതന്നെപറയാം. എന്നാല്‍ ധാര്‍മ്മികത എന്നതിന് ഭാരതീയരെ സംബന്ധിച്ച് ഒരു നിര്‍വചനമുണ്ട് എന്നു നമുക്ക് തീര്‍ച്ചയായും പറയാം. ആ ധാര്‍മ്മികബോധം ഉള്ളതുകൊണ്ടുതെയാണ് ഭാരതീയ സംസ്കൃതി ഇന്നും നിലനില്‍ക്കുത്. ഇന്നു നിലനില്‍ക്കുന്ന ഏറ്റവും പുരാതന സംസ്കൃതി ഇതു തന്നെയാണ് എന്ന പരമാര്‍ത്ഥം നാം ഒരിക്കലും മറക്കരുത്. ഒരു പാശ്ചാത്യ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ കഴിയുന്ന ഒന്നല്ല ഇതിന്‍റെ വ്യാപ്തി. ആ ധാര്‍മ്മിക ബോധം എന്ത് എന്ന് മനസ്സിലാക്കുക. അവിടെ ചുംബനം ഒരു തെറ്റായ സംഗതിയാണെന്നെന്നും വ്യാഖ്യാനമില്ല. മു ന്‍പു  പറഞ്ഞതുപോലെ സ്വകാര്യമായ ഒരു പ്രവര്‍ത്തി മാത്രമാണ്. ആ സ്വകാര്യത ഭഞ്ജിക്കപ്പെട്ടാല്‍, അത് ഭഞ്ജിച്ചവരാണ് കുറ്റക്കാര്‍, അല്ലാതെ ആ പ്രവര്‍ത്തിയിലേര്‍പ്പെടുന്നവരല്ല, അതാണ് പരമാര്‍ത്ഥം. അതല്ലാതെ സ്വകാര്യമായ പ്രവര്‍ത്തിയെ വീണ്ടും വീണ്ടും പൊതുവേദിയിലൂടെ ഒരു പ്രഹസനമാക്കുന്ന നടപടി തികച്ചും വിപണിയെ ലക്ഷ്യമിട്ട് നടത്തുന്ന അല്പത്തമുള്ള ഒരു കപടനാടകം മാത്രമാണ്. യുവശക്തിയെ എത്രയോ മികച്ചരീതിയില്‍ സാമൂഹിക നീതി ഉറപ്പുവരുത്തുതിനായി വിനിയോഗിക്കാമായിരുന്നു.

ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ വ്യക്തിപരമായ പല കാര്യങ്ങളും സ്വകാര്യമായിത്ത ന്നെചെയ്യാനുള്ളതാണ്. അതൊന്നും നിയമവിരുദ്ധമല്ലാത്ത കര്‍മ്മങ്ങളായതുകൊണ്ട് അതൊക്കെ ആര്‍ക്കും എപ്പോഴും എവിടെ വേണമെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കണമെന്ന് പറയുത് ശുദ്ധഭോഷ്കാണ്. തുടര്‍ന്ന് ആലിംഗന സമരം എന്ന പ്രതിഭാസം കണ്ടു. ആലിംഗനവും നിയമവിരുദ്ധമായ ഒന്നല്ല. ഇതിനേയും എന്തിനെതിര്‍ക്കണം? ഇത്തരം ചിന്തകള്‍ സ്വാഭാവികമായും ഉടലെടുക്കുന്നത് ക്യാമ്പ സുകളില്‍ നിന്നാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ലക്ഷണമായി ഭാരതീയ ധാര്‍മ്മികത പറയുത്:
അല്പാഹാരം, ജീര്‍ണ്ണവസ്ത്രം, ബകധ്യാനം, കാകദൃഷ്ടി, ശ്വാനനിദ്ര, ബ്രഹ്മചര്യം എന്നുള്ളതാണ്. അങ്ങനെയൊക്കെപ്പറയുന്ന ഭാരതീയ വിജ്ഞാനത്തിന്‍റെ ആഴവും പരപ്പും എന്നും പാശ്ചാത്യരെപ്പോലും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. ഇത്തരത്തിലുള്ള ധാര്‍മ്മികമൂല്യങ്ങള്‍ ഭാരതീയരുടെ വിദ്യാഭ്യാസത്തില്‍ വലിയ ഒരളവുവരെ സ്വാധീനം ചെലുത്തി എന്നുപറഞ്ഞാല്‍ അത് അതിശയോക്തി ആവില്ല. ഭാരതീയ വിദ്യാര്‍ത്ഥികള്‍ എന്നും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു എന്ന് നമ്മള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. അന്ധമായ പാശ്ചാത്യ അനുകരണങ്ങളിലൂടെ നമ്മുടെ ധാര്‍മ്മികബോധം വലിയ തോതില്‍ അപചയപ്പെടുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെ ഒരു പരിധിവരെ, പൊള്ളയായ ധാര്‍മ്മികബോധം പേറുന്നവര്‍ എന്നും നാം പഴി കേള്‍ക്കുന്നുണ്ട്. ഈ ഒരു പോരായ്മ മറികടക്കുതിനുപകരം, നമ്മുടെ വിദ്യാര്‍ത്ഥികള്‍ കേവലം ഭൗതികമായ താല്പര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തുകൊണ്ട് പഠനകാര്യങ്ങളില്‍ പിന്നോക്കം പോകുന്നുവെന്നുള്ളത് എടുത്തുപറയേണ്ട ഒരു സംഗതിയാണ്. ഈ സാഹചര്യത്തിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും നിലവാരത്തകര്‍ച്ച നേരിടുന്നുവെന്നുള്ളതും ചേര്‍ത്ത് വായിക്കേണ്ടതാണ്. നമ്മുടെ സാമൂഹികമായ ഉന്നമനം കേവലം ചുംബനസമരംകൊണ്ട് നേടാന്‍ പറ്റുന്ന കാര്യമൊന്നുമല്ല. പകരം അത് സാമൂഹികമായ അപചയം എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും എന്ന് ഭയക്കേണ്ടിയിരിക്കുന്നു. സദാചാര പോലീസിംഗിനെ നിയന്ത്രിക്കുതിനും മറ്റും നിയമവാഴ്ചയുള്ള രാജ്യത്ത് നിയമത്തിന്‍റേതായ വഴി തേടണം. സാമൂഹിക നീതി ഉറപ്പാക്കുന്നതിന് നമ്മുടെ അന്തസ്സിന് ചേരുന്ന തരത്തിലുള്ള സമരമുറ കണ്ടെത്താനുള്ള ആര്‍ജ്ജവം യുവജനതയ്ക്കുണ്ടാകണം. എങ്കിലേ ബഹുജന പിന്തുണ ലഭിക്കുകയുള്ളൂ. ബഹുജനപിന്തുണ ഇല്ലാതെ ഒരു സമരവും വിജയിച്ച ചരിത്രമില്ല. കേവലം പാശ്ചാത്യ അനുകരണ പ്രലോഭനങ്ങളില്‍പ്പെടാതെ, നമ്മുടെ പൗരസ്ത്യ ജനതയുടെ അന്തസിനനുസരിച്ചുള്ള സമരമാര്‍ഗ്ഗം തേടണം. ഇവിടെയാണ് മഹാത്മജിയും മറ്റ് സ്വാതന്ത്ര്യസമരധീരരക്തസാക്ഷികളും  അനുവര്‍ത്തിച്ചിരുന്ന സമരരീതിയുടെ പ്രസക്തി.